20080708

എനിക്കറിയാം മോഹനേട്ടനെ

മോഹനേട്ടനെ ഞാന്‍ പരിചയപ്പെട്ടത് അവീറിലെ ഒരു ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍
വച്ചാണ്.
ഞാന്‍ ചെല്ലുമ്പോള്‍ പഴകിദ്രവിച്ച ഒരു ഷെഡ്ഡിനുള്ളിലിരുന്ന് ആയ്യാള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.
90കളിലെങ്ങോ ദുബായില്‍ വന്നിറങ്ങിയതാണ് മോഹനേട്ടന്‍.
ജീവിത പ്രാരാബ്ദങ്ങള്‍ നിറഞ്ഞ മോഹനേട്ടന്റെ ജീവിതം കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദുബായി തന്നെ.ഇതുവരെ നാട്ടില്‍ പോയിട്ടില്ലാ കക്ഷി.

മോഹനേട്ടന്റെ സവിശേഷതകള്‍
രാത്രി വൈകുവോളം അടുത്ത ക്യാന്റിനിനു പിന്നിലെ റൂമില്‍ ടിവിയില്‍ നോക്കിയിരിക്കും.അവര്‍ ടിവി ഓഫാക്കുമ്പോള്‍ പതിയെ എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടക്കും.
രാത്രി പന്ത്രണ്ടു മണിയാകുമ്പോള്‍ ഒരു കടുംചായ തിളപ്പിച്ച് കുടിക്കും.
ഒന്നുരണ്ടുമണിയാകുമ്പോള്‍ അരി വെയ്കാന്‍ തുടങ്ങും.
എന്തേലും ഒരു കറി ഉണ്ടാക്കി അത് കഴിച്ച് കിടക്കൂമ്പോള്‍ അഞ്ചുമണിയായിട്ടുണ്ടാകും.
മോഹനേട്ടന്‍ അടുത്ത ഗ്രോസറിയില്‍ നിന്ന് ചിലപ്പോ മീന്‍ വാങ്ങി കൊണ്ടുപോകും
ഒരു കിലോ മീന്‍ വാങ്ങിയാല്‍ നാലോ അഞ്ചോ പീസൊഴിച്ച് ബാക്കി മുഴുവന്‍ പൂച്ചകള്‍ക്ക് ഉള്ളതാണ്.
മോഹനേട്ടന്‍ മീനുമായി വരുന്നതും കാത്ത് ഒരു ഡസന്‍ പൂച്ചകള്‍ ദിവസവും കാവലുണ്ടാകും.
മോഹനേട്ടന് തന്റെ മക്കളെ പോലെയാണ് ഈ പൂച്ചകള്‍ .പൂച്ചകള്‍ക്ക് ദിവസവും കേക്കും ബിസക്കറ്റും ഹോര്‍ലിക്സുമൊക്കെ കക്ഷി വാങ്ങി കൊടുക്കും.
തന്റെ പാചകപുരയ്ക്കു മുന്നില്‍ കാലൊടിഞ്ഞ ഒരു സ്റ്റൂളിലിരുന്ന് ആ മനുഷ്യന്‍ ആ പൂച്ചകള്‍ക്ക് മീനും കേക്കും വാരി കൊടുക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
രാവിലെ അഞ്ചുമണിക്ക് കിടന്നാല്‍ ആറുമണിക്ക് എഴുന്നേല്‍ക്കണം.പലപ്പോഴും ആയ്യാള്‍ക്ക് സൈറ്റിലാകും പണീ ആല്‍ക്കൂസിലും അബുദാബിയിലും അജമാനിലും ഒക്കെ ചിലപ്പോ മാറി മാറി പോകേണ്ടി വരും.
ഉറക്കം തൂങ്ങി കൊണ്ടാകും ആയ്യാള്‍ ജോലി ചെയ്യുക.
ഒരു ദിവസം പോലും റെസ്റ്റില്ലാത്ത പണിയാണ് അയ്യാളുടെത്.ഒരു ദിവസം ലീവെടുത്താല്‍ മൂന്നുദിവസത്തെ സാലറി കട്ട് ചെയ്യും
ഓവര്‍ ടൈമും എല്ലാം കൂടി എടുത്താല്‍ ഒരു മാസം1000-1100 രൂപ കിട്ടും
മോഹനേട്ടന് ഒരു മൊബൈലുണ്ട് .ഒരിക്കല്‍ പോലും അത് കൈയ്യില്‍ വയ്ക്കില്ലാ.മുറുക്കാന്‍ പൊതിയുന്നതു പോലെ പൊതിഞ്ഞ് തന്റെ പാചകപുരയില്‍ അയ്യാളത് സൂക്ഷിച്ച് വച്ചിട്ടുണ്ട്.
ഡ്രൈവിങ്ങ് പഠനം
മോഹനേട്ടന്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ ചേര്‍ന്നിട്ട് മൂന്നുവര്‍ഷമായി
ഇതു വരെ സിഗനലു പോലും പാസ്സായിട്ടില്ലാ
ആയിനത്തില്‍ നല്ലൊരു പൈസപോയിട്ടുണ്ട്.
മോഹനേട്ടന്‍ എന്തു കൊണ്ട് നാട്ടില്‍ പോയില്ലാ?.
പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്.ചേട്ടന്‍ കല്ലിവല്ലിയല്ലല്ലോ പിന്നെ എന്തുകൊണ്ടാണ് നാട്ടില്‍ പോകാത്തത്.കമ്പിനി ടിക്കറ്റും രണ്ടുമാസത്തെ ലീവ് സാലറിയും തരും
കൂടാതെ ടിക്കറ്റുമുണ്ട്.പിന്നെ എന്താണ് പോയി കൂടെ?.
അപ്പോ മനോഹരമായി അയ്യാള്‍ ഒന്ന് ചിരിക്കും
കറുത്ത് കുള്ളനായ ആ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം ആ ചിരി തന്നെയാണ്
പാവം.എനിക്ക് ഇതു പോലുള്ള ആളുകള്‍ എന്നും വേദനയാണ്.

13 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപെ, നല്ലൊരു പോസ്റ്റു കൂടി...അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് പറഞ്ഞു...

എന്തൊരു മനുഷ്യന്‍!

പാമരന്‍ പറഞ്ഞു...

"മോഹനേട്ടന് ഒരു മൊബൈലുണ്ട് .ഒരിക്കല്‍ പോലും അത് കൈയ്യില്‍ വയ്ക്കില്ലാ.മുറുക്കാന്‍ പൊതിയുന്നതു പോലെ പൊതിഞ്ഞ് തന്റെ പാചകപുരയില്‍ അയ്യാളത് സൂക്ഷിച്ച് വച്ചിട്ടുണ്ട്."

സ്വന്തം ജീവിതത്തെയും ബന്ധങ്ങളെയും മുറുക്കാന്‍പൊതിയില്‍ ചുരുട്ടിപ്പൊതിഞ്ഞ്‌ അട്ടത്ത്‌ വെച്ചിട്ട്‌ പൂച്ചകളെപ്പോറ്റി, ഏകാന്തതയില്‍ സ്വയം വെന്ത്‌, ചിരിക്കുന്ന ഒരു മനുഷ്യന്‍! എന്തൊക്കെ ജീവാവശിഷ്ടങ്ങളാ പിള്ളേച്ചാ ഈ തോണ്ടി എടുക്കുന്നത്‌!

കാപ്പിലാന്‍ പറഞ്ഞു...

ഇങ്ങനെ എത്രയോ മോഹനെട്ടനെയും ,കുമാരേട്ടനെയും ആ അവീര്‍ ഭാഗങ്ങളില്‍ കാണും .അനൂപ് വളരെ നന്നായിരിക്കുന്നു .ഇങ്ങനെ ദുബായി പരിസരത്തെ ചില വിത്യസ്ത മുഖങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് തുടങ്ങു .
ആശംസകള്‍
നമ്മുടെ സില്മാക്ക് തിരക്കഥ എഴുതണം മറക്കരുത് .

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നല്ലൊരു പോസ്റ്റ് ..എന്താണ് കല്ലി വല്ലി ?? ഒന്നു പറഞ്ഞു തരണേ...

സൂര്യോദയം പറഞ്ഞു...

അനൂപേ... നമുക്ക്‌ അവരുടെ ജീവിതത്തില്‍ ഇടപെട്ട്‌ എന്തെങ്കിലും ഒരു നല്ല മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്‌.. സംസാരിച്ചുനോക്കണം അയാളോട്‌... എന്തെങ്കിലും പ്രതീക്ഷകളോ സന്തോഷമോ ഉണ്ടാകുന്നതരത്തിലൊരു മാറ്റം?

OAB/ഒഎബി പറഞ്ഞു...

ഇപ്പോള്‍ ഞങ്ങളുമറിഞ്ഞു മോഹനേട്ടനെ.
എനിക്കറിയാവുന്ന ഒരു അബ്ദുക്ക നാട്ടില്‍ പോയി വന്നിട്ട് പതിമൂന്ന് കൊല്ലമായി. അതെന്താ എന്ന് അയാളെ അറിയുന്ന ആരും ചോദിക്കാറില്ല.
ചോദിച്ചാല്‍ മോഹനേട്ടനെപ്പോലെ ചിരിക്കില്ല.
പകരം തെറി.....
എന്റെ ഒരു പോസ്റ്റ്!
പ്രിയത്തില്‍ ഒഎബി.

അടകോടന്‍ പറഞ്ഞു...

പാവം ,..നിങള്‍ ക്കൊന്ന് മാറ്റിയെടുക്കാന്‍ പറ്റില്ലെ മാഷെ..
തന്നേയും കുടുംബത്തേയും സംരക്ഷിക്കാനുപയൊഗിക്കേണ്ട കാശ് പൂച്ചകളെ തീറ്റാന്‍ ഉപയോഗിക്കുന്നത് തമാശയല്ല,തെറ്റാണ്.

ബൈജു (Baiju) പറഞ്ഞു...

എത്രയോ വ്യത്യസ്ത മുഖങ്ങള്‍ നമുക്കിടയില്‍... അങ്ങനെ ഒരുമുഖമോര്‍ത്തതിനും, അതിനെപ്പറ്റിയെഴുതിയതിനും നന്ദി. :)

ബഷീർ പറഞ്ഞു...

അനൂപ്‌ ,

ആദ്യം പാവപ്പെട്ട ഒരു പ്രാവാസിയുടെ കരളലയിക്കുന്ന കഥയായിരിക്കുമോ എന്ന് കരുതി.. വായിച്ചപ്പോഴല്ലേ .. അല്ല.. ഇത്‌ കാര്യം വേറെയാണെന്ന് മനസ്സിലായത്‌.. ഒന്നുകില്‍ അയാളുടെ ഒരു പിരി ലൂസായിട്ടുണ്ട്‌..അല്ലെങ്കില്‍ നല്ല അടി കിട്ടാത്തതിന്റെ കുറവ്‌..

നാടു വീടും മറന്ന് പൂച്ചയും നായയുമായി നടക്കുന്നവരെ കുറെ കാണാം.. ഇതും ഗള്‍ഫിന്റെ മറ്റൊരു മുഖം

ആഗ്നേയ പറഞ്ഞു...

ഒരുപാട് മോഹനേട്ടന്മാരെ അറിയാം അനൂപ്.
വേദനിപ്പിച്ച പോസ്റ്റ്.

മറ്റൊരാള്‍ | GG പറഞ്ഞു...

ഈ എഴുത്തിന്റെ ശൈലി ഏറെ ഇഷ്ടമായി.

ഇപ്പോള്‍ ഞങ്ങളുമറിഞ്ഞു മോഹനേട്ടനെ. ഇങ്ങനെ എത്രയെത്ര ജീവിതങ്ങള്‍ നമ്മളുടെ ഇടയില്‍.

തണല്‍ പറഞ്ഞു...

കറുത്ത് കുള്ളനായ ആ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം ആ ചിരി തന്നെയാണ്
-കാണുന്നു അനൂപേ ആ ചിരി..
:(