20080907

ഓർമ്മകളിലെ ഓണം

ഓണത്തപ്പാ കുടവയറാ നാളെ തന്നെ തിരുവോണം
തിരുവോണത്തിന് എന്തെല്ലാ.?
പപ്പടം പഴം പായസം.
എരിശേരി പുളിശേരി കാളൻ ഓലൻ
ചേന ചെത്തൂം ചെറുപയറും.
കുട്ടികാലത്ത് നാലര വെളുപ്പിനുണർന്ന് തൃക്കാകരയപ്പനെ വരവേല് ക്കാൻ അഛമ്മക്കൊപ്പം ആർപ്പു
വിളിച്ച് പൊയ ഓർമ്മ ഇന്നും ബാല്യത്തിന്റെ ഒരു നൊമ്പരമാണ്.
അത്തം മുതൽ പൂപറക്കാൻ വീടായ വീടുകളും കാടായ കാടുകളും മലകളും കുന്നുകളും താണ്ടിയുള്ള
ആ യാത്ര ഓണനാളിൽ പൂവട കഴിച്ച് ഉമ്മറത്തിരിക്കുമ്പോൾ ഇന്നും ഓർമ്മ വരും.
ഓണത്തപ്പൻ വീടു സന്ദർശിച്ചു എന്നു കാണിക്കാൻ അരിമാവിൽ കൈയ്യും കാലുമൊക്കെ മുക്കി
വീട്ടിലേക്ക് നടന്നു കയറും പഴയ ആ തറവാടിന്റെ തൂണിലും വാതിലിലുമൊക്കെ സ്വന്തം കൈയ്യടയാളങ്ങൾ വരച്ചു വയ്ക്കൂം.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ തറവാടിന്റെ വാതിലുകളിൽ മായാതെ ആ അടയാളങ്ങൾ ഉണ്ടായിരുന്നു.
ഓന്നാം ഓണത്തിനു തുമ്പപ്പൂവും തുളസികതിരും.രണ്ടാം ഓണത്തിനും അതു തന്നെ.
മൂന്നാം ഓണം തൊട്ട്(ചോതി നാൾ ചുവന്ന പൂവ്)
പലവിധത്തിലുള്ള പൂക്കൾ
ആ പൂക്കൾ പറയ്ക്കാനുള്ള കുട്ടികളുടെ ഓട്ടമാണ് അന്നത്തെ ഓണം.
രാവിലെ വെളുപ്പിന് എത്ര പൂക്കൾ അടുത്ത വീടുകളിൽ നിന്നും കട്ടു പറിച്ചിരിക്കുന്നു.
പിന്നെ ഓണത്തിന് മുറ്റത്തെ വലിയ മാവിൽ ഊഞ്ഞാലിടും.
അതൊന്നും മറക്കാൻ കഴിയില്ല.
ഓണത്തപ്പനെ ഉണ്ടാക്കുന്നത് കൂനൊനുറമ്പ് കൂടുകൂട്ടിയ മണ്ണൂ കൊണ്ടാണ്.
ആ മണ്ണൂ കൊണ്ട് അപ്പൂപ്പനെം അമ്മൂമ്മെം പിന്നെ ആട്ടുകല്ലും അരകല്ലും ഉരലും ഒക്കെ ഉണ്ടാക്കും.
ഓണനാളിലെ സദ്യ മറക്കാൻ കഴിയുകയില്ല
തൂശനിലയിൽ ആ നാളിൽ അഛമ്മ വിളമ്പി തന്ന ചോറുണ്ടത്.
പിന്നെ വൈകിട്ട് ഉറമ്പുകൾക്ക് വീടിന്റെ നാലുമൂലയിലും പിന്നെ നടവാതിലിലും കീറനിലയിൽ തിരിയിട്ട്
ചോറു വിളമ്പിയത് മറക്കാൻ കഴിയാത്ത ഒരു ഓർമ്മയാണ്.
എനിക്കും നഷ്ടമായ ഒരു നല്ല കാലത്തിന്റെ ഓർമ്മ