20090626

ഇടവഴിയിലെ അപരിചിതൻ-14

റം ല താഴ്വാരത്തേയ്ക്ക് ആടിനെയും കൊണ്ടുപോയി വന്നപ്പോൾ ഖാദർ കാളവണ്ടിയിൽ ഏഴുന്നേറ്റിരുന്നു ബീഡി പുകയ്ക്കുകയാണ്.
രാമു മുറ്റത്തിരുന്ന് വാക്കത്തികൊണ്ട് എന്തോ വെട്ടിമുറിക്കുന്നു.
“നേരം എന്ത്യായ് മോളെ?”
“ഇപ്പോ വെളുത്തെയുള്ളു ബാപ്പു.”
ഖാദർ മകളെ നോക്കി ചിരിച്ചു.
“പോയി പല്ലുതേയ്ക്ക്.നേരം ഉച്ചയായി കഞ്ഞികുടിക്കാം.”
റം ല അത്രയും പറഞ്ഞ് വേലി കടന്ന് മുറ്റത്തേയ്ക്ക് കയറി.
ഖാദർ വണ്ടിയിലിരുന്ന് തിരക്കി.
“ഈ ചെക്കനെന്താ അവിടെ പണി.നേരം വെളുത്തപ്പോൾ മുതൽ തട്ടുമുട്ടും കേൾക്കണതാ.”
“എന്താടാ രാമു കഴിഞ്ഞില്ലേ?”
മുറ്റത്തിരുന്ന് കോഴികൂടിന്റെ കാലുശരിയാക്കുകയായിരുന്ന രാമു തലയുയർത്തി നോക്കി.
“ഇത്തിരി വെള്ളം കൊണ്ടു വാ ഇത്താ, വല്ലാതെ ദാഹിക്കണൂ.”
“നിനക്ക് പോയി എടുത്തു കുടിച്ചു കൂടെ?”
“ഇത്ത”
അവൻ അവളെ നോക്കി ചിണുങ്ങി.
“ഈ ചെക്കൻ.”
റം ല പതിയെ ചിരിച്ചു.
മനോഹരമായ ആ ചിരി പാതിയാക്കിയതിൽ അവനു സങ്കടം തോന്നി.
“ഇത്ത, ഇത്തയൊന്നു ചിരിച്ചെ?”
“ങും എന്താടാ?.”
“അല്ല നല്ല ശേലുണ്ട്.”
“കടന്നു പോക്കോണം.”
അവൾ അല്പം കളിയായും കാര്യമായും അവനോട് പറഞ്ഞു.
എന്നിട്ട് ഉള്ളിലേയ്ക്ക് നടന്നു.
വേലിയ്ക്കപ്പുറം നിന്ന ഖാദറിന്റെ വണ്ടികാളകളിൽ ഒന്ന് വിശന്നിട്ടെന്നോണം കരഞ്ഞൂ.
വണ്ടിയിൽ ഇരുന്ന് ബീഡി വലിക്കുകയായിരുന്ന ഖാദർ ബീഡികുറ്റി വലിച്ചെറിഞ്ഞിട്ട് എഴുന്നേറ്റു.
“ഇപ്പോ വരാട്ടോടാ.”
അയ്യാൾ കാളകളിലൊന്നിന്റെ തലയിൽ തടവി വേലികടന്ന് മുറ്റത്തേയ്ക്ക് കയറി.
“രാമു നീ കാളകളെ ഒന്നഴിച്ചുകെട്ടി അവയ്ക്കിത്തിരി വൈയ്ക്കോലിട്ട് കൊടുക്ക്.”
മുറ്റത്തിരുന്ന് പണിയുകയായിരുന്ന രാമു തലയുയർത്തി നോക്കി.
പിന്നെയവൻ ചുറ്റിക അവിടെ വച്ച് വീടിനു പിന്നിലേയ്ക്ക് പോയി.
വൈയ്ക്കോലുമായി വന്നു.
കാളക്കളെ രണ്ടിനെയും വണ്ടിയിൽ നിന്നും അഴിച്ച് അല്പം ദൂരെ മാറ്റിക്കെട്ടി.അവയ്ക്ക് വൈയ്ക്കോലിട്ട് കൊടുത്തു.

14A
റം ല വീടിനു പിന്നിലിരുന്ന് അവളുടെ മുടിയിലെ പേൻ രാമുവിനെ
കൊണ്ട് കൊല്ലിക്കുകയാണ്.
അഴിച്ചിട്ട അവളുടെ മുടിയിലൂടെ അവൻ കൈകൾ കൊണ്ട് വകഞ്ഞുമാറ്റി പേൻ കൊല്ലുന്നു.
വീടിന്റെ ഉമ്മറത്ത് അരപ്ലേസിൽ ഒരുകാല് താഴേയ്ക്കിട്ട് മറ്റേ കാലുകുത്തി തൂണിലേയ്ക്ക് ചാരിയിരുന്ന് ഖാദർ ബീഡി വലിക്കുന്നു.
അന്നേരം തൊടികടന്ന് രണ്ട് കോഴികളുമായി തൊമ്മി കടന്നു വന്നു.
ആയ്യാളുടെ വടുക്കൾ നിറഞ്ഞ മുഖത്ത് കുറ്റിതാടിയുണ്ട്.ചുണ്ടത്ത് കെടാറായ ബീഡി.
“ഖാദറെ?.”
ചുണ്ടത്തിരുന്ന ബീഡി തുപ്പി അയ്യാൾ വിളിച്ചു.
ഖാദർ അയ്യാളെ നോക്കിട്ടു പറഞ്ഞു.
“ങാ തൊമ്മിയോ,ഇതെവിടുന്നാ ഈ കോഴി?.”
“പിടിച്ചതാ.”
“നിന്റെ മോളില്ല്യേ ഇവിടെ? ഓളോട് ഇതൊന്ന് തൊലിപൊളിച്ച് നന്നായിട്ട് പൊരിക്കാൻ പറ .നമ്മുക്കൊന്ന് കൂടാടോ.”
“അതുവേണ്ട തൊമ്മി.”
“ഏതുവേണ്ടെന്ന്?.” താൻ ഓളോട് പറയടോ.”
തൊമ്മി കോഴിയെ നിലത്തിട്ടിട്ട് അരയിലിരുന്ന വാറ്റുചാരായത്തിന്റെ കുപ്പിതുറന്ന് അണ്ണാക്കിലോട്ടൊഴിച്ചു.
പിന്നിലായിരുന്ന രാമുവും റം ലയും ഉമ്മറത്തേയ്ക്ക് ഉമ്മറത്തേയ്ക്ക് വന്നു.
തൊമ്മി അവരെ നോക്കി ഇളഭ്യനായി ചിരിച്ചു.
“മോളെ ഇതൊന്ന് തൊലിപൊളിച്ച് വേവിയ്ക്ക്.”
മുറ്റത്തുകിടന്ന കോഴിയെ എടുത്തുകൊണ്ട് ഖാദർ പറഞ്ഞൂ.
റം ല ബാപ്പുവിനെ രൂക്ഷമായിട്ടൊന്നു നോക്കി.
ഖാദർ മോളെ കണ്ണടച്ചു കാണിച്ചു.
അവൾ ദേഷ്യത്തോടെ അതുവാങ്ങിച്ച് പിന്നാമ്പുറത്തേയ്ക്ക് പോയി.
രാമുവിനു വല്ലാതെ ദേഷ്യം വന്നു.
പിന്നാമ്പുറത്ത് പോയിരുന്ന് കോഴിയെ ഒരുക്കുമ്പോൾ അവൾ പിറുപിറുത്തു.

14B
ഉമ്മറത്തിരുന്ന് കോഴിയുടെ കാലെടുത്ത് കടിച്ചു പറിച്ച് നാടൻ വാറ്റും ചേർത്ത് കഴിക്കുകയാണ് തൊമ്മി.
ഖാദർ കസേരയിൽ ഇരുപ്പുണ്ട്.
അയ്യാള് ചിന്താധീതനായിരിക്കുകയാണ്.
“ഏയ് നിങ്ങളെന്താ മിഴുങ്ങിയപ്പോലെ ഇരിക്കണേ?.” ദാ ഇത് പിടിക്ക്.’
തൊമ്മി ഒരു ഗ്ലാസ്സ് നാടൻ വാറ്റ് അയ്യാൾക്ക് നേരെ നീട്ടി.
“എനിക്ക് വേണ്ട തൊമ്മി.”
“കഴിക്കടോ?.മനുഷ്യന്മാര് മനസ്സിന്റെ വിഷമമകറ്റുന്നത് ഇങ്ങനെയൊക്കെയാ.”
കഴിക്കടോ”
“എനിക്ക് വേണ്ട മോള് കാണും.”
“കഴിക്കടോ? മോളുകാണും പോലും ഫൂ”
തൊമ്മി പുറത്തേയ്ക്ക് നീട്ടി തുപ്പി.
ഖാദർ അയ്യാളുടെ കൈയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ചുറ്റും നോക്കി എന്നിട്ട് കഴിച്ചു.
ഒന്നകത്തു ചെന്നപ്പോൾ അയ്യാൾക്ക് വീണ്ടും കഴിക്കണമെന്ന് തോന്നി.
അയ്യാൾ വീണ്ടും കുടിച്ചു.
“എടാ തൊമ്മി നീ എനിക്ക് എല്ലാമാടാ.എടാ തൊമ്മി ഇനിം എനിക്ക് കഴിക്കണം നീ ഒരു ഗ്ലാസ് കൂടി ഒഴിക്ക്.”
ഖാദർ പിറുപിറുത്തു.
അകത്തിരുന്ന് റം ല തലയ്ക്ക് കൈയ്യും താങ്ങി തേങ്ങി കരഞ്ഞു.
രാമു എപ്പോഴോ എഴുന്നേറ്റ് ഉമ്മറത്ത് വന്ന് നോക്കി.
അന്നേരം ഖാദർ ഉടുമുണ്ട് പറഞ്ഞ് മലർന്ന് കിടക്കുന്നുണ്ട്.
അവൻ രുക്ഷമായിട്ട് തൊമ്മിടെ നേരെ നോക്കിട്ട് അകത്തേയ്ക്ക് പോയി.

20090622

ഇടവഴിയിലെ അപരിചിതൻ-13

മഞ്ഞ് ഇരുട്ടിനെ ചുംബിച്ചുകൊണ്ട് അന്തിരീക്ഷത്തിലൂടെ ഒഴുകി നീങ്ങി.
മുറ്റത്തിനപ്പുറം വേലിയ്ക്കരുകിൽ കിടക്കുന്ന കാളവണ്ടിയ്ക്കരുകിൽ നിന്ന് പെട്രോമാക്സിനു തിരിതെളിക്കുകയാണ് ഖാദർ.
രാമനാഥൻ അക്ഷമനായി വേലിപ്പത്തലിൽ പിടിച്ചു നിന്നു.
“നീയെന്താ പോരെണ്ടെന്ന് വച്ചത്?.”
ഖാദർ തിരക്കി.
“ഇത്ത തനിച്ചല്ലെയുള്ളു”
“ങും നന്നായി.”
എന്നിട്ട് അയ്യാൾ റം ലയെ നീട്ടി വിളിച്ചു.
“മോളെ റം ല ,ബാപ്പു ഇറങ്ങണു.”
തൊടിയിൽ എവിടെയോ ഒരു കുപ്പി എറിഞ്ഞുടയണ ശബ്ദം.
അയ്യാൾ വണ്ടിയിൽ കയറിയിരുന്നു.
“നീ പോക്കോ?”
അയ്യാൾ പറഞ്ഞിട്ട് കാളകളെ ചെറുതായി തല്ലി.
“ബ കാളെ നട് നട്.”
റം ല തലയിൽ തട്ടമിട്ട് ഉമ്മറത്തേയ്ക്ക് വന്നു.
“വരുമ്പോൾ ഇത്തിരി ഉണക്കമീനോടെ വാങ്ങിച്ചോളു.”
അയ്യാൾ കേട്ടില്ലെന്നു തോന്നി.
റം ല തൂണിൽ പിടിച്ചു നിന്നു.
മെല്ലെ നിലാവ് പരക്കുന്നു.
രാമനാഥൻ വേലിയ്ക്കരുകിൽ നിന്ന് അവരെ നോക്കി.
“രാമു, നീയെന്താടാ പോകാത്തെ, ഇത്തയെ ആരും പിടിച്ചു തിന്നുവൊന്നുമില്ല പേടിച്ചു തൂറൻ.”
അതു പറഞ്ഞ് അവൾ ചിരിച്ചു.
ആകാശത്തെ ചന്ദ്രൻ അവിടെ വിരിഞ്ഞൂ നില്ക്കുന്നതുപ്പോലെ അവനു തോന്നി.
അവന് ആ ചിരി അത്ര ഇഷ്ടമായിരുന്നു.
“നീയെന്താടാ അവിടെ തന്നെ നില്ക്കണേ?”വാ.”
ഇത്ത അവനെ വിളിച്ചപ്പോൾ അവൻ ചിന്തകളിൽ നിന്നും ഉണർന്നു.
അവരുടെ അടുത്തേയ്ക്ക് വന്നു.
“നിനക്ക് വിശക്കണില്ല്യേ?.” വാ കഞ്ഞി കുടിക്കാം.”
അവൻ അവർക്കൊപ്പം അടുക്കളയിലേയ്ക്ക് നടന്നു.
ഇത്ത അടുപ്പിൽ നിന്നും മൺകലം വാങ്ങിവച്ച് ചിരട്ട തവികൊണ്ട് കഞ്ഞികോരിയൊഴിച്ചു.
ചമ്മന്തിയും മീൻ ചുട്ടതും ഉണ്ടായിരുന്നു.
അവൻ വയറുനിറയെ കഞ്ഞികുടിച്ചു.
ഇത്തയും കഴിച്ചു.
കഞ്ഞികുടി കഴിഞ്ഞ് രാമനാഥൻ ഉമ്മറത്ത് വന്നിരുന്നു.
ആകാശത്ത് നിറയെ നക്ഷത്രങ്ങളുണ്ട്. ചന്ദ്രൻ ഒരു തേങ്ങാപൂളുവട്ടത്തിൽ.
ആകാശത്തേയ്ക്ക് നോക്കി അവനിരുന്നു.
“ഖാദറെ, ഖാദറില്ല്യേ അവിടെ?.”
മുറ്റത്തെ വേലിപ്പത്തല് മാറ്റി ആരോ നടന്നു വരുന്നു.
“രാമനാഥൻ എഴുന്നേറ്റിരുന്നു.
അവന്റെ ഊഹം തെറ്റിയില്ല.
അതയ്യാൾ തന്നെ. തൊമ്മി.
രാമനാഥൻ മുറ്റത്തേയ്ക്ക് ഇറങ്ങി.
“ഖാദറെന്തേടാ?.”
ആയ്യാളുടെ കക്ഷത്തിൽ ഒരു കുപ്പിയുണ്ട്,
ചുണ്ടത്ത് ഒരു ബീഡി കുറ്റി.
“ഇവിടെ ഇല്ല.”
രാമനാഥൻ പറഞ്ഞൂ.
“ആരാ, രാമു അവിടെ?.”
റം ല ഉമ്മറത്തേയ്ക്ക് വന്നു.
അവളുടെ കൈയ്യിലെ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ അവൾ ആയ്യാളുടെ മുഖം കണ്ടു.
ആ മുഖത്തെ ക്രൌര്യം.
ഇരയെ കണ്ട ഒരാർത്തിയോടെ അയ്യാൾ റം ലയെ അടിമുടി നോക്കി.
പിന്നെ ചിരിച്ചു.
“വഴിയിലൂടെ പോയപ്പോൾ വെറുതെ കേറിതാ. ’ ബാപ്പ വരുമ്പോൾ പറഞ്ഞേക്ക്.”
വീണ്ടും ഒരു ചിരി.
ഒരു വൃത്തിക്കെട്ട നോട്ടം.
അവൾ തലകുമ്പിട്ട് നിന്നു.
“ഞാൻ പോവുവ്വാ പിന്നെ വരാം.”
അയ്യാൾ വേച്ചു വേച്ചു നടന്നു.
രാമനാഥൻ മുറ്റത്ത് അത് നോക്കി നിന്നു.
കുറച്ചിടചെന്നപ്പോൾ അയ്യാൾ ഉറക്കെ തെറിപറഞ്ഞ് ചിരിക്കണ കേട്ടു.
പിന്നെ കുപ്പി പാറപുറത്ത് എറിഞ്ഞൂടയ്ക്കണ ശബ്ദവും.
“ഇത്ത , അയ്യാള് ദുഷ്ടനാ.എനിയ്ക്ക് അയ്യാളെ കാണണ പേടിയാ.എന്തിനാ ബാപ്പു അയ്യാളെ ഇങ്ങോട് വിളിക്കണെ?.”റം ലയ്ക്ക് ഉത്തരമില്ല.
അവൾ മണ്ണെണ്ണ വിളക്ക് പിടിച്ച് വാതിൽ ചാരി എങ്ങോടോ നോക്കി നിന്നു.
“എന്താ ഇത്ത അലോചിക്കണെ?”
“ഒന്നൂല്ല്യാ നീ വാ കിടക്കാം.”
അവൾ ഉള്ളിലേയ്ക്ക് കയറി രാമു പുറത്ത് ഒരു നീരിക്ഷണം നടത്തിയിട്ട് ഉള്ളിലേയ്ക്ക് വന്നു.

13-A
ഖാദറിന്റെ കാളവണ്ടി വേലിയ്ക്കപ്പുറം വെളുപ്പിനെപ്പോഴോ വന്നു കിടന്നു.
രാവിലത്തെ കോഴി കൂവി മലമടക്കിലെ മഞ്ഞിൽ പ്രഭാതം വിടർന്നപ്പോൾ.
രാമനാഥൻ ഉമ്മറത്ത് വന്നുനിന്ന് കൈകൾ പിന്നോട്ട് വളച്ച് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും വിട്ട് ഉമ്മറത്തെ തൂണിനു കൈകൾ കൊടുത്ത് നിന്നു.
ഇത്ത പശുവിനെ കറന്ന് വന്നപ്പോൾ അവൻ വേലിയ്ക്കരുകിലേയ്ക്ക് നടന്നു.
ഖാദർ കാളവണ്ടിയിൽ കിടന്ന് നല്ല ഉറക്കമാണ്.
ഇടയ്ക്ക് എന്തോ പിച്ചും പേയും പറയുന്നു.
അവൻ വണ്ടിയിൽ ഇരുന്ന സഞ്ചിയെടുത്ത് വേലികടന്ന് നടന്നു.
സഞ്ചിയിൽ പഴുപ്പതികമായ തക്കാളിയും ഉണക്കമീനുമായിരുന്നു.
അവൻ സഞ്ചി ഉമ്മറത്ത് വച്ചു.
“ഇത്താ ദാ മീനുണ്ട് ഇതില്.”
“ങാ, അതവിടെ വച്ചേയ്ക്ക്.എന്നിട്ട് നീ പോയ് പല്ലുതേയ്ക്ക്.”
രാമനാഥൻ എന്തോ അലോചിച്ചു നിന്നിട്ട് വേഗം പിന്നിലേയ്ക്ക് നടന്നു.
കഴുകോലിൽ കെട്ടിതൂക്കിയ ഉമ്മകിരി കലത്തിൽ നിന്നും ഉമ്മികിരിയെടുത്ത് കൈവെള്ളയിലിട്ട് പൊടിച്ചുകൊണ്ട് പാറപുറത്തേയ്ക്ക് കയറി.
വൃക്ഷകൂട്ടങ്ങൾ കാണാൻ കഴിയാത്തത്ര മഞ്ഞാണ്.
അവൻ പുകചുരുളുകളായി ഒഴുകുന്ന നേർത്ത മഞ്ഞിൻ പാളികളിൽ തട്ടി നിന്ന് പല്ലുതേയ്ച്ചു.
ദൂരെ ദൂരെ മലയിൽ നിന്നും അനേകം കണികകളായി ഒഴുകുന്ന മഞ്ഞ്.
അവൻ വിദൂരതയിലേയ്ക്ക് നോക്കി നിന്നു.
അങ്ങനെ കുറെ നേരം.