20091207

എന്തുകൊണ്ട് കേരളത്തിൽ ഡൈവോഴ്സുകൾ കൂടുന്നു?






തന്റെതല്ലാത്ത കാരണത്താൽ വിവാഹബ്നധം വേർപ്പെടുത്തിയ സുന്ദരിയും സൽ സ്വഭാവിയുമായ പെൺകുട്ടി എം.സി.എ. ബാഗ്ലൂരിൽ ഐറ്റി പ്രോവിഷൻ.അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഇന്ന് ഞാറാഴ്ച്ച പത്രം തുറന്നു നോക്കിയാൽ ഡൈവോഴ്സ് ചെയ്യപ്പെട്ട സ്ത്രി പുരുഷന്മാർ തന്റെതല്ലാത്ത കാരണമെന്ന് പറഞ്ഞ് കൊടുക്കുന്ന് വൈവാഹിക പരസ്യങ്ങൾ നിരവധിയാണ്.
എന്താണ് നമ്മുടെ നാട്ടിൽ ഇത്രയേറെ വിവാഹമോചനങ്ങൾ നടക്കുന്നത്.
കുടുംബ ബന്ധങ്ങളിൽ ഉള്ള തകർച്ചയാണോ ഇതിനു കാരണം.

വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹങ്ങൾ.
പണ്ടുകാലത്ത് പെണ്ണിന്റെ താല്പര്യങ്ങൾക്ക് വലിയ പ്രധാന്യം നമ്മൂടെ സമൂഹം കല്പിച്ചിരുന്നില്ല.വീട്ടുകാർ നിശ്ചയിക്കുന്ന പുരുഷനെ സ്വികരിക്കുക എന്ന കടമമാത്രമായിരുന്നു അന്നവൾക്ക് മുന്നിൽ ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് സ്ഥിതിയതല്ല സ്ത്രിയും പുരുഷനോളം തുല്യമായ സ്ഥാനം അലങ്കരിക്കുന്നവളാണ്.തന്നെ വിവാഹം കഴിക്കുന്നയാൾ ഏങ്ങനെയായിരിക്കണം എന്ന് അവൾക്ക് അവളുടെതായ ഒരു കാഴ്ച്ചപ്പാടുണ്ട്.വിദ്യാഭ്യാസം,തൊഴിൽ തുടങ്ങിയ മേഖലകളിൽ ഇരുവരും തുല്ല്യത ആഗ്രഹിക്കുന്നു.വിദ്യാഭ്യാസം,പണം,തൊഴിൽ,തുടങ്ങിയ ഘടകങ്ങളും അതോടൊപ്പം ഒത്തുപോകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളും ഉടലെടുക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥമായ അന്തരീക്ഷവും ആദ്യമെയുള്ള പരസ്പരം മനസ്സിലാക്കാതെയുള്ള വിവാഹങ്ങൾ ഒരു പരിധിവരെ തകർച്ചയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു.


വിവാഹനിശ്ചയം കഴിഞ്ഞാൽ ചെറുക്കനും പെണ്ണിനും മനസ്സിലാക്കാൻ കുറച്ചു സമയം കൊടുക്കുക

പരസ്പരം മനസ്സിലാക്കാതെയുള്ള വിവാഹങ്ങളാണ് അവസാനം ഡൈവോഴ്സിൽ കൊണ്ടെത്തിക്കുന്നത്.വിവാഹം നിശ്ചയം കഴിഞ്ഞാൽ ചുരുങ്ങിയത് ആറുമാസമെങ്കിലും ചെറുക്കനും പെണ്ണിനും പരസ്പരം മനസ്സിലാക്കാൻ ഒരു കാലയളവ് നല്കണം.ഈ കാലയളവിൽ അവർക്ക് ഇരുവർക്കും ഇടയിൽ പരസ്പരം സേനഹവും വിശ്വാസവും വരത്തക്കരീതിയിൽ അവർക്ക് പരസ്പരം സംസാരിക്കാനും
ഒളിവുകളില്ലാത്തവിധത്തിൽ ഒരു സൌഹൃദം ഉണ്ടാക്കാനും സഹായിക്കും.വിവാഹത്തിനുള്ള മുൻപേയുള്ള പരസ്പരമുള്ള തുറന്നു പറച്ചിലുകൾ ഇരുവർക്കും ഇടയിൽ ഉള്ള വിശ്വാ‍സം വളർത്താനും പരസ്പരം ഉള്ള ഒരു കൂട്ടായ്മയിൽ മുന്നോട്ട് പോകാനും സഹായിക്കും.വിവാഹശേഷം പെൺകുട്ടിയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു.ചെറുക്കൻ ഒരു നല്ല മദ്യപാനിയായിരുന്നു എന്ന് അറിഞ്ഞ് ഒരു സഫോടനം ഉണ്ടാക്കുന്നതിലും നല്ലതല്ലെ വിവാഹം കഴിക്കുന്ന ആളോട് ഉള്ളത് തുറന്ന് പറയുന്നത്.
പ്രണയം വിവാഹങ്ങൾ

ലൌ ആന്റ് ആറേഞ്ചഡ് മരേജ് തന്നെയാണ് എപ്പോഴും നല്ലത്.എന്നാൽ പ്രണയിച്ചുള്ള വിവാഹം ഏല്ലാർക്കും ഒരുപ്പോലെ സാധിച്ചെന്നു വരില്ല.അപ്പോൾ വിവാഹനിശ്ചയത്തിനു ശേഷമുള്ള ഒരു കാലയളവിൽ ഒരു നല്ല പ്രണയം ഇരുവർക്കുമിടയിൽ വളരുകയെന്നതാണ് ഉത്തമം.

20091105

സ്വർണ്ണ വില വീണ്ടും റിക്കോർഡിലേയ്ക്ക്

പവന്റെ വില കുതിച്ചു ഉയരുന്നു.സ്വർണ്ണ വില പവന് 12360രൂപ.ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയ്ക്കണമെങ്കിൽ സാധാരണകാരൻ കിടപ്പാടം വരെ പണയപെടുത്തേണ്ടി അവസ്ഥ.എന്നാൽ വിവാഹ ധൂർത്തിന് വിവാഹകമ്പോളത്തിൽ ഒരു കുറവുമില്ലതാനും.ഇനി ഇത്ര പവൻ കൊടുത്ത് കെട്ടിയ്ക്കാമെന്ന് പെൺ വീട്ടുക്കാർക്ക് പറയാൻ കഴിയില്ല. എന്തായാലും സ്വർണ്ണവില ഇങ്ങനെ കുതിച്ചു ഉയരുമ്പോൾ വിവാഹ കമ്പോളത്തിൽ സ്ത്രിധനത്തിനായുള്ള വിലപേശൽ ഒന്നവസാനിപ്പിച്ചെ മതിയാകു.

20091104

അരിക്കോട് വള്ളം മറിഞ്ഞ് 8മരണം

മലപ്പുറം ജില്ലയിലെ അരിക്കോട് മൂർക്കനാട് കടവിൽ ചാലിയാർ പുഴയിൽ വള്ളം മറിഞ്ഞ് 8കുട്ടികൾ മരിച്ചതായി വാർത്ത.അരിക്കോട് സുബലാ സലാം ഹയർ സെക്കൻഡറി സുകുളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
ഇന്നലെ അമ്പൂരിയിൽ ചങ്ങാടം മറിഞ്ഞ് ഒരു കുട്ടി മരിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് കേരളത്തെ നടുക്കിയ ഈ ദുരിന്തം.

20091103

ഉണ്ണീമോൾക്ക് ഇനി ആരുണ്ട്?


പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് അഛൻ അമ്മയെ വെട്ടികൊലപെടുത്തി.പെരുമ്പാവൂർ ക്രാരിയേരി മിച്ചഭൂമി കോളനിയിലാണ് സംഭവം.ഭർത്താവിന്റെ അമിതമായ മദ്യപാനമാണ് ഭാര്യ ഉഷയുടെ കൊലപാതകത്തിൽ കലാശിച്ചത്.അവരുടെ ഏകമകൾ 6മാസം പ്രായമുള്ള ഉണ്ണീമോളെ അനാഥയാക്കിയത്.ദാരിദ്രവും വേദനകളും നിറഞ്ഞ ചുറ്റുപ്പാടുകളിൽ വളർന്ന ഉഷയെ വീട്ടുകാർ വിവാഹം കഴിച്ച് അയ്ച്ചതുപോലും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു.വിവാഹശേഷം ഭർതൃവീട്ടിൽ എത്തിയവർക്ക് അയ്യാളുടെ അമിതമായ മദ്യപാനവും തുടർച്ചയായുള്ള പീഡനങ്ങളും ഏൽക്കേണ്ടി വന്നു.അവസാനം അത് കൊലപാതകത്തിൽ കലാശിച്ചു. ആറുമാസം പ്രായമുള്ള ഉണ്ണീമോളുടെ ജീവിതം ഇനി അനാഥത്തിന്റെ നിഴലിലാണ്.

20091101

ലൌ ജിഹാദും പരിശുദ്ധപ്രണയവും

എന്താണ് ഈ ലൌ ജിഹാദ്?.ആരുടെ ബുദ്ധിയാണ് ഇതിനു പിന്നിൽ. ആർ.എസ്സിന്റെയോ വിശ്വഹിന്ദു പരിഷത്തിന്റെയും ഭാവനാ സ്യഷ്ടിയാണ് ഇതെന്ന് ചിലർ നടത്തുന്ന പ്രചരണങ്ങളും ചൂടുപിടിക്കുമ്പോഴും ചില വാദഗതികൾ ചില തെറ്റായ വശങ്ങളിലേയ്ക്ക് തന്നെയാണ് വഴി ചൂണ്ടുന്നത്.

ഉദാഹരണത്തിന് പരിശുദ്ധപ്രണയം എന്നത്.ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകൾക്ക് ഉള്ളിൽ തളച്ചിടാൻ കഴിയുന്ന ഒന്നല്ല.ജാതി നോക്കി ഒരാളെ പ്രണയിക്കാൻ കഴിയില്ല.പ്രണയം എന്നത് മനസ്സുകൾ തമ്മിലുള്ള ഒത്തുചേരലാണ്.

ഒരു മുസ്ലീം ചെറുപ്പകാരൻ ഒരു ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു.ആ പെൺകുട്ടി ഒന്നെങ്കിൽ അയ്യാളുടെ മതത്തിൽ ചേരുകയോ അല്ല്യേൽ അയ്യാൾ ആ പെൺകുട്ടിയുടെ മതത്തിലേയ്ക്ക് ചേരുകയോ ചെയ്യുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന ഏക പോം വഴി.

മതമില്ല ജാതിയില്ല എന്നൊക്കെ പ്രണയിക്കുന്നവർ വാദിക്കുമ്പോഴും അവരെ ഏതേലും മതത്തിന്റെ

കീഴിൽ തളച്ചിടാൻ നമ്മുടെ നിയമ വ്യവസ്ഥിതികൾ പോലും തയ്യാറാകുന്നു എന്നതാണ് സത്യം.

ഒരു കുട്ടിയെ ഒരു സ്കൂളിൽ ചേർക്കാൻ നേരത്ത് തുടങ്ങുന്നു അവന്റെ ജാതി വേട്ട.ഇവിടെ ഒരു അപ്ലിക്കേഷൻ അയ്ക്കണമെങ്കിൽ അവിടെയും ജാതികോളം പൂരിപ്പിച്ചെ മതിയാകു.സർട്ടിഫിക്കറ്റുകളിൽ,ജോലിസ്ഥലത്ത്.എവിടെയാണ് ജാതിയില്ലാത്തത്.കല്ല്യാണം കഴിഞ്ഞൂ രണ്ടുമതത്തിൽ ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുമെങ്കിലും ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ തുടങ്ങുന്നു.അച്ഛന്റെ ജാതി വേണോ? അതോ അമ്മേടെ ജാതി വേണോ എന്ന പ്രശ്നം.ഒരു ജാതിയിലും പെടുത്താതെ അവരെ വളർത്താൻ ശ്രമിച്ചാൽ
തന്നെ അവരെ ഒരു നല്ല സുകൂളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിക്കുമോ? കല്ല്യാണം കഴിച്ച് അയ്ക്കാൻ സാധിക്കുമോ?.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പ്രേമവിവാഹങ്ങൾ പലപ്പോഴും ചെറുക്കന്റെയോ പെണ്ണിന്റെയോ ജാതിയിൽ ചേരുക എന്ന കടമ്പയിൽ അവസാനിക്കുന്നത്.
പെണ്ണ് ഹിന്ദുവും ചെറുക്കൻ മുസ്ലീമുമായാൽ പെണ്ണ് മുസ്ലിമാവുക എന്നതാണ് നമ്മുടെ സമൂഹത്തിൽ സ്വാഭാവികമായും നടക്കുക.ഇത്തരത്തിലുള്ള മതം മാറ്റം ലൌ ജിഹാദ് ആകുമോ?.
അങ്ങനെയെങ്കിൽ നേരെ തിരിച്ചാണെങ്കിൽ അതിനെ ലൌ ഹിന്ദുത്വം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

20091004

ജ്യോനവൻ പ്രിയകൂട്ടുകാരാ




കുറെ ദിവസം ബൂലോകത്ത് നിന്നും മാറി നില്ക്കുകയായിരുന്നു.ഇന്ന് യാദൃശ്ച്ചികമായി എന്തിന് ഞാൻ ചിന്തയിൽ വന്ന് നോക്കി എന്നറിയില്ല.ബൂലോകത്ത് ചുരുങ്ങിയകാലം കൊണ്ട് ഏല്ലാവരുടെയും മനസ്സിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത ഒരു എഴുത്തുകാരനാണ് ജ്യോനവൻ.


അദേഹത്തിന്റെ അപ്രതീക്ഷതമായ വിടവാങ്ങൽ ആദ്യം ഉൾകൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു.


പിന്നെ പലരുടെയും ബ്ലോഗിൽ ആ വാർത്ത വായിച്ചപ്പോൾ ശരിക്കും സങ്കടം തോന്നി.


നമ്മളറിയാതെ എവിടെയോ ഇരുന്ന് എഴുതുകയും നമ്മളിൽ ഒരാളായി നമ്മുടെയെല്ലാം ചിന്തകളുടെയെല്ലാം ഭാഗമാകുകയും ചെയ്ത പ്രിയ സുഹൃത്തിന്റെ വിയോഗം ബൂലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ്.


ജ്യോനവന്റെ ആത്മാവിന് ഏല്ലാംവിധ ആത്മശാന്തിയും ഉണ്ടാകട്ടേ


പ്രാത്ഥനയോടെ

20090918

ഇടവഴിയിലെ അപരിചിതൻ-15

മലഞ്ചെരുവിലെ ഏതോ മരത്തിലിരുന്ന് ഇണയെ കാണാതെ ആൺപുള്ള് കൂവി.
ഖാദറിന്റെ കാളവണ്ടി താഴ് വാരത്തിലേയ്ക്ക് ഇറങ്ങുകയാണ്.
വണ്ടിയ്ക്ക് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന പെട്രോമാക്സ് ആടിയുലയുന്നു.
അയ്യാളുടെ മനസ്സ് അസ്വസ്ഥമാണ്.
രാവിലത്തെ സംഭവത്തിനുശേഷം മകൾ അയ്യാളോട് മിണ്ടിയിട്ടില്ല.
രാമു പോകാൻ നേരം വന്ന് സാധനം കെട്ടിവയ്ക്കാൻ സഹായിക്കുന്നതാണ്.
ഇന്ന് അതുണ്ടായില്ല.
അയ്യാൾക്ക് ഒരോന്ന് അലോചിച്ചപ്പോൾ ആകെ വിഷമം തോന്നി.
‘പൂ‍യ്യ്യ്യ്“
മലഞ്ചെരുവ് ഇറങ്ങിയപ്പോൾ കരിമ്പാറകൾക്കിടയിൽ എവിടെ നിന്നോ ഒരു കൂവൽ കേട്ടു.
“ഖാദറെ പൂയ്യ്”
അയ്യാൾ പെട്രോമാക്സിന്റെ വെട്ടത്തിലേയ്ക്ക് നോക്കി.
തൊമ്മിയാണ്.ചുണ്ടത്ത് ഒരു ബീഡിയും എരിച്ച് നാടൻ തോക്കുമായി പാറകൂട്ടങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വരുകയാണ് അയ്യാൾ.
“ഖാദറെ ഞാനുമുണ്ട്.“
“ഏങ്ങടാ തൊമ്മി നീ രാത്രീല്?.”
“ഒരു കോളൊത്തിട്ടുണ്ട്.”
“ങും.”
“പതിനായിരം രൂപ കിട്ടുന്ന കേസാ.”
“പതിനായിരം രൂപയോ?.”
ഖാദർ സംശയത്തോടെ അയ്യാളെ നോക്കി.
“അതൊക്കെ പറയാം താൻ വണ്ടിവിട്.”
“ഖാദർ കാളകളെ തല്ലിവിട്ടു.
“എടോ ഖാദറെ താനെനിയ്ക്ക് ഒരു സഹായം ചെയ്യണം. തനിയ്ക്കും തരാം പകുതി.’
ബീഡി പുക ഊതിവിട്ട് കൊണ്ട് അയ്യാൾ പറഞ്ഞു.
“താഴ് വാരത്തിലേയ്ക്ക് ഇറങ്ങുന്ന വളവിൽ വച്ച് രണ്ടുപ്പേര് ഒരു സാധനം തരും.അതി വണ്ടിലൊന്ന് കയറ്റണം.താൻ പേടിക്കണ്ട.
ടൌണിനു മുന്നിലായിട്ടുള്ള സ്റ്റൊപ്പിൽ നമ്മളെ കാത്ത് ഒരാൾ നില്പ്പുണ്ടാകും.ഈ സാധനം നമ്മൾ അയ്യാൾക്ക് കൊടുക്കുന്നു.അയ്യാൾ പതിനായിരം രൂപ നമ്മുക്ക് തരും.
“എന്താടോ സാധനം?.’
ഖാദറിന്റെ വാക്കുകളിൽ വിറയിലുണ്ട്.”
‘താൻ പേടിക്കണ്ട അല്പം കഞ്ചാവാ.”
“അയ്യോ കഞ്ചാവോ?.പോലീസ് പിടിച്ചാൽ ഞാനില്ല .ഈ പണിക്ക്.
“എടോ ഖാദറെ താൻ പേടിക്കണ്ട ഒരു പോലീസും പിടിക്കില്ല.പത്തുപതിനായിരം രൂപ കിട്ടണ കാര്യമല്ലെ?”
ഖാദർ എന്തോ അലോചിച്ചു.
“പതിനായിരം രൂപ കിട്ടിയാൽ?.”
“അയ്യായിരം രൂപ തനിക്ക് കിട്ടും.”
വേണോ വേണ്ടയൊ എന്നുള്ളൊരു ചിന്ത അന്നേരം അയ്യാളുടെ മനസ്സിൽ കിടന്ന് ഞെരിഞ്ഞു.
താഴ് വാരത്തിനു മുന്നിലായിട്ടുള്ള വളവിൽ തൊമ്മി പറഞ്ഞ രണ്ടാൾ അന്നേരം കാത്തുനില്പുണ്ടായിരുന്നു.
പെട്രോമാക്സിന്റെ വെട്ടത്തിൽ ഖാദർ അവരെ കണ്ടു.
അകലെ നിന്നു വന്ന കാളവണ്ടി അരുകിൽ നിറുത്തി.
ഖാദർ തൊമ്മിയെ നോക്കി.
“ങും.” തൊമ്മി വെളുക്കനെ ചിരിച്ചു.
അവർ രണ്ടുപ്പേരും ഒരു ചാക്കുകെട്ട് എടുത്ത് ഖാദറിന്റെ കാളവണ്ടിയ്ക്ക് പിന്നിലായി കയറ്റി.
“അപ്പോ പറഞ്ഞപ്പോലെ.”
“ദാ അഡ്വവാൻസ്.”
അവർ കുറച്ചുനോട്ടുകൾ എടുത്ത് തൊമ്മിയുടെ നേരെ നീട്ടി.
തൊമ്മി കാശ് വാങ്ങി എണ്ണിനോക്കി
മൂവ്വായിരത്തോളം രൂപയുണ്ട്.
“എന്നാൽ ശരി.”
തൊമ്മി പറഞ്ഞു.
ഖാദർ കാളകളെ പതിയെ തല്ലി.
കാളവണ്ടി നീങ്ങിയപ്പോൾ തൊമ്മി വാറ്റ് ചാരായത്തിന്റെ കുപ്പിയെടുത്ത് അണ്ണാക്കിലോട്ടൊഴിച്ചു.

20090912

മലയാളത്തെ കൊല്ലുമ്പോൾ

നമ്മുടെ നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന മലയാളം പദങ്ങൾ നിരവധിയാണ്.
ഒരു പൊതുസദസ്സിൽ നാം ഭാര്യയെയോ ഭർത്താവിനെയോ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്
ഭർത്താവ്:ഇതാട്ടോ എന്റെ വൈഫ്.
ഭാര്യ:സുചി നീയെന്റെ ഹസ്സിനെ കണ്ടിട്ടില്ലല്ലോ അതാ പുള്ളി.
ഇതാണ് എന്റെ ഭാര്യ.അല്ലേൽ ഇതാണ് എന്റെ ഭർത്താവ് എന്നു പറയുന്നത് തങ്ങളുടെ പൊങ്ങച്ചത്തിന് എന്തോ കുറവായിട്ടാണ് പലരും കാണുന്നത്.

ആരേയും അങ്കിൾ എന്നു വിളിക്കുന്നത് സായിപ്പിന്റെ നാട്ടിൽ നിന്ന് മലയാളി കടം വാങ്ങിയ ഒരു ശീലമാണ്.

“മോളെ ആ അങ്കിളിന് ഒരു താങ്ക്സ് പറയു.

തങ്ങളുടെ കുട്ടികളിൽ ചെറുപ്പത്തിലെ തന്നെ ഒരു സായിപ്പിന്റെ സംസ്ക്കാരം കോരിയിടാൻ മുതിർന്നവർ ശ്രമിക്കുന്നു.

അതുപോലെ സോറി പറയുക.

എന്തിനും ഏതിനും സോറി പറയുന്നതും മലയാളിയുടെ ശീലമായി കഴിഞ്ഞിരിക്കുന്നു.

ഞാൻ ബിസ്സിയാ നീ കുറച്ചു കഴിഞ്ഞ് വിളിക്ക്. എടാ നീയെനിക്ക് ഒരു മെയില് അയ്ക്ക്.
എന്നെന്താ കുക്ക് ചെയ്തെ? ഞാൻ കിച്ചനിൽ ആയിരുന്നു.

ഭയങ്കര ട്രാഫിക്ക് ജാം

നാം നിരന്തരം ഉപയോഗിക്കുന്ന പദങ്ങൾ എത്രയെന്ന് വെറുതെയൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും.

പ്രിയ ഉണ്ണികൃഷണൻ എവിടെ?



പ്രിയയുടെ ഒരു പോസ്റ്റ് കണ്ടിട്ട് കുറെ കാലമായി.ചിലപ്പോഴൊക്കെ ചില പോസ്റ്റുകളിൽ അപൂർവ്വമായി

കമന്റുകൾ കാണാറുണ്ടേലും പ്രിയ ഉണ്ണികൃഷണൻ പണ്ടത്തെ പോലെ ബ്ലോഗിൽ സജീവമല്ല

എന്നു വേണം പറയാൻ.മലയാളബ്ലൊഗിണിന്മാർക്കിടയിൽ ഏറെ ശ്രദ്ധേയമായ ബ്ലോഗാണ് പ്രിയയുടെത്.ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വലിയൊരു എഴുത്തുകാരിയാണ് പ്രിയ

കവിത,സഞ്ചാരസാഹിത്യം,അനുഭവകുറിപ്പുകൾ,നർമ്മം അവർ തിരഞ്ഞെടുക്കുന്ന ഒരോ വിഷയങ്ങളും

വായനയെ വളരെ സ്വാധീനിക്കുന്നു എന്നുള്ളതാണ് സത്യം.

പ്രിയയേ പോലുള്ള നല്ല എഴുത്തുകാർ വിട്ട് നില്ക്കുന്നത് ശരിയല്ല.

20090811

ഹരിയണ്ണൻ എവിടെ?








മലയാളത്തിലെ ബ്ലോഗറുമാർക്കിടയിൽ വളരെ ശ്രദ്ധേയനായ ഒരു ബ്ലോഗറാണ് ഹരിലാൽ രാജേന്ദ്രൻ എന്ന ഹരിയണ്ണൻ . വെഞ്ഞാറമൂട്ടുകാരനായ ഹരിയണ്ണൻ തന്റെ ഗ്രാമത്തെ കുറിച്ചുള്ള വർണ്ണനകൾ ഉൾകൊള്ളീച്ചുകൊണ്ട് ഗ്രാമത്തിലെ ഓർമ്മകളും അനുഭവങ്ങളും



കോർത്തിണക്കി തയ്യാറാക്കിയിരുന്ന വെഞ്ഞാറമൂട് എന്ന ബ്ലോഗ് അദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ബ്ലോഗാണ്.



മനോഹരമായി എഴുതുന്ന ഒരെഴുത്തുകാരനാണ് ഹരിയണ്ണൻ എന്ന് അദേഹം പലപ്പോഴും തന്റെ കഥകളിലൂടെ തെളിയിച്ചിട്ടുണ്ട്. വറ്റിന്റെ വില, എന്റെ ഗുരു ദക്ഷിണ, അഭിയുടെ കഥ തുടങ്ങിയ രചനകളിലൂടെ തീക്ഷണമായ അനുഭവമൂഹൂർത്തങ്ങളാണ് പകർത്തിയത്.



വിമൽ എന്ന ഒരു ബ്ലോഗറുടെ ആത്മഹത്യയെകുറിച്ച് ഹരിയണ്ണൻ എഴുതിയ പോസ്റ്റ് വളരെ വേദനയോടെയാണ് വായിച്ചത്.കഥയായാലും കവിതയായാലും വായനകാരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു മാജിക്ക് ഹരിയണ്ണന്റെ രചനകളിൽ കാണാം.

എത്രകാലം കഴിഞ്ഞിട്ടും
എന്ന കവിത എടുത്തു നോക്കു എത്ര മനോഹരമായിട്ടാണ് കവി ഓർമ്മകളെ ചികഞ്ഞെടുക്കുന്നത്.
പല ബ്ലോഗ് കൂട്ടായമകളിലും സജീവ സാന്ദ്ധ്യമായിരുന്ന ഹരിയണ്ണൻ കുറെ കാലമായി എന്തേലും
ഒന്ന് എഴുതിയിട്ട്.നല്ല ചിന്തകളും കാഴ്ച്ചപാടുകളും ഉള്ള ഒരെഴുത്തുകാരൻ ഇങ്ങനെ ഒന്നും എഴുതാതെ ഇരിക്കുന്നത് ശരിയാണോ?
ഹരിയണ്ണനെപോലുള്ള നല്ല എഴുത്തുകാരുടെ രചനകൾ മലയാളം ബ്ലോഗിന് എന്നും ആവശ്യമാണ്

20090809

രഞ്ജിത്ത് ചെമ്മനാട് എവിടെ?.

മലയാളബ്ലോഗ് എഴുത്തുകാർക്കിടയിൽ ഏറെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് ശ്രി രഞ്ജിത്ത് ചെമ്മനാട്. ദുബായിൽ ഞാൻ ഉള്ള സമയത്ത് കിസെയിസിലുള്ള ചെമ്മനാട് ചിലപ്പോഴൊക്കെ വിളിക്കുകയും അന്വേഷണങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുമായിരുന്നു. ഇപ്പോ ചെമ്മനാടിന്റെ ഒരു പോസ്റ്റ് കണ്ടിട്ട് കുറെ നാളായി.ബ്ലോഗ് വായനയും അദേഹം ഇപ്പൊ വളരെ കുറവാണെന്ന് തോന്നുന്നു.

മെയ് 1ന് അദേഹത്തിന്റെ മണൽ കിനാവിൽ പ്രസദ്ധികരിച്ച മാന്ദ്യം എന്ന കവിത എഴുതിയതിനുശേഷം അദേഹത്തിനുണ്ടായ ഒരു മാന്ദ്യം ബൂലോകത്ത് ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.പൊതുവെ നല്ല ചിന്തയും കാഴ്ച്ചപാടുമുള്ള എഴുത്തുകാർ ഇങ്ങനെ വിട്ട് നില്ക്കുന്നത് ശരിയല്ല.

ശ്രി രഞ്ജിത്ത് ഉടനെ ബൂലോകത്ത് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു

20090626

ഇടവഴിയിലെ അപരിചിതൻ-14

റം ല താഴ്വാരത്തേയ്ക്ക് ആടിനെയും കൊണ്ടുപോയി വന്നപ്പോൾ ഖാദർ കാളവണ്ടിയിൽ ഏഴുന്നേറ്റിരുന്നു ബീഡി പുകയ്ക്കുകയാണ്.
രാമു മുറ്റത്തിരുന്ന് വാക്കത്തികൊണ്ട് എന്തോ വെട്ടിമുറിക്കുന്നു.
“നേരം എന്ത്യായ് മോളെ?”
“ഇപ്പോ വെളുത്തെയുള്ളു ബാപ്പു.”
ഖാദർ മകളെ നോക്കി ചിരിച്ചു.
“പോയി പല്ലുതേയ്ക്ക്.നേരം ഉച്ചയായി കഞ്ഞികുടിക്കാം.”
റം ല അത്രയും പറഞ്ഞ് വേലി കടന്ന് മുറ്റത്തേയ്ക്ക് കയറി.
ഖാദർ വണ്ടിയിലിരുന്ന് തിരക്കി.
“ഈ ചെക്കനെന്താ അവിടെ പണി.നേരം വെളുത്തപ്പോൾ മുതൽ തട്ടുമുട്ടും കേൾക്കണതാ.”
“എന്താടാ രാമു കഴിഞ്ഞില്ലേ?”
മുറ്റത്തിരുന്ന് കോഴികൂടിന്റെ കാലുശരിയാക്കുകയായിരുന്ന രാമു തലയുയർത്തി നോക്കി.
“ഇത്തിരി വെള്ളം കൊണ്ടു വാ ഇത്താ, വല്ലാതെ ദാഹിക്കണൂ.”
“നിനക്ക് പോയി എടുത്തു കുടിച്ചു കൂടെ?”
“ഇത്ത”
അവൻ അവളെ നോക്കി ചിണുങ്ങി.
“ഈ ചെക്കൻ.”
റം ല പതിയെ ചിരിച്ചു.
മനോഹരമായ ആ ചിരി പാതിയാക്കിയതിൽ അവനു സങ്കടം തോന്നി.
“ഇത്ത, ഇത്തയൊന്നു ചിരിച്ചെ?”
“ങും എന്താടാ?.”
“അല്ല നല്ല ശേലുണ്ട്.”
“കടന്നു പോക്കോണം.”
അവൾ അല്പം കളിയായും കാര്യമായും അവനോട് പറഞ്ഞു.
എന്നിട്ട് ഉള്ളിലേയ്ക്ക് നടന്നു.
വേലിയ്ക്കപ്പുറം നിന്ന ഖാദറിന്റെ വണ്ടികാളകളിൽ ഒന്ന് വിശന്നിട്ടെന്നോണം കരഞ്ഞൂ.
വണ്ടിയിൽ ഇരുന്ന് ബീഡി വലിക്കുകയായിരുന്ന ഖാദർ ബീഡികുറ്റി വലിച്ചെറിഞ്ഞിട്ട് എഴുന്നേറ്റു.
“ഇപ്പോ വരാട്ടോടാ.”
അയ്യാൾ കാളകളിലൊന്നിന്റെ തലയിൽ തടവി വേലികടന്ന് മുറ്റത്തേയ്ക്ക് കയറി.
“രാമു നീ കാളകളെ ഒന്നഴിച്ചുകെട്ടി അവയ്ക്കിത്തിരി വൈയ്ക്കോലിട്ട് കൊടുക്ക്.”
മുറ്റത്തിരുന്ന് പണിയുകയായിരുന്ന രാമു തലയുയർത്തി നോക്കി.
പിന്നെയവൻ ചുറ്റിക അവിടെ വച്ച് വീടിനു പിന്നിലേയ്ക്ക് പോയി.
വൈയ്ക്കോലുമായി വന്നു.
കാളക്കളെ രണ്ടിനെയും വണ്ടിയിൽ നിന്നും അഴിച്ച് അല്പം ദൂരെ മാറ്റിക്കെട്ടി.അവയ്ക്ക് വൈയ്ക്കോലിട്ട് കൊടുത്തു.

14A
റം ല വീടിനു പിന്നിലിരുന്ന് അവളുടെ മുടിയിലെ പേൻ രാമുവിനെ
കൊണ്ട് കൊല്ലിക്കുകയാണ്.
അഴിച്ചിട്ട അവളുടെ മുടിയിലൂടെ അവൻ കൈകൾ കൊണ്ട് വകഞ്ഞുമാറ്റി പേൻ കൊല്ലുന്നു.
വീടിന്റെ ഉമ്മറത്ത് അരപ്ലേസിൽ ഒരുകാല് താഴേയ്ക്കിട്ട് മറ്റേ കാലുകുത്തി തൂണിലേയ്ക്ക് ചാരിയിരുന്ന് ഖാദർ ബീഡി വലിക്കുന്നു.
അന്നേരം തൊടികടന്ന് രണ്ട് കോഴികളുമായി തൊമ്മി കടന്നു വന്നു.
ആയ്യാളുടെ വടുക്കൾ നിറഞ്ഞ മുഖത്ത് കുറ്റിതാടിയുണ്ട്.ചുണ്ടത്ത് കെടാറായ ബീഡി.
“ഖാദറെ?.”
ചുണ്ടത്തിരുന്ന ബീഡി തുപ്പി അയ്യാൾ വിളിച്ചു.
ഖാദർ അയ്യാളെ നോക്കിട്ടു പറഞ്ഞു.
“ങാ തൊമ്മിയോ,ഇതെവിടുന്നാ ഈ കോഴി?.”
“പിടിച്ചതാ.”
“നിന്റെ മോളില്ല്യേ ഇവിടെ? ഓളോട് ഇതൊന്ന് തൊലിപൊളിച്ച് നന്നായിട്ട് പൊരിക്കാൻ പറ .നമ്മുക്കൊന്ന് കൂടാടോ.”
“അതുവേണ്ട തൊമ്മി.”
“ഏതുവേണ്ടെന്ന്?.” താൻ ഓളോട് പറയടോ.”
തൊമ്മി കോഴിയെ നിലത്തിട്ടിട്ട് അരയിലിരുന്ന വാറ്റുചാരായത്തിന്റെ കുപ്പിതുറന്ന് അണ്ണാക്കിലോട്ടൊഴിച്ചു.
പിന്നിലായിരുന്ന രാമുവും റം ലയും ഉമ്മറത്തേയ്ക്ക് ഉമ്മറത്തേയ്ക്ക് വന്നു.
തൊമ്മി അവരെ നോക്കി ഇളഭ്യനായി ചിരിച്ചു.
“മോളെ ഇതൊന്ന് തൊലിപൊളിച്ച് വേവിയ്ക്ക്.”
മുറ്റത്തുകിടന്ന കോഴിയെ എടുത്തുകൊണ്ട് ഖാദർ പറഞ്ഞൂ.
റം ല ബാപ്പുവിനെ രൂക്ഷമായിട്ടൊന്നു നോക്കി.
ഖാദർ മോളെ കണ്ണടച്ചു കാണിച്ചു.
അവൾ ദേഷ്യത്തോടെ അതുവാങ്ങിച്ച് പിന്നാമ്പുറത്തേയ്ക്ക് പോയി.
രാമുവിനു വല്ലാതെ ദേഷ്യം വന്നു.
പിന്നാമ്പുറത്ത് പോയിരുന്ന് കോഴിയെ ഒരുക്കുമ്പോൾ അവൾ പിറുപിറുത്തു.

14B
ഉമ്മറത്തിരുന്ന് കോഴിയുടെ കാലെടുത്ത് കടിച്ചു പറിച്ച് നാടൻ വാറ്റും ചേർത്ത് കഴിക്കുകയാണ് തൊമ്മി.
ഖാദർ കസേരയിൽ ഇരുപ്പുണ്ട്.
അയ്യാള് ചിന്താധീതനായിരിക്കുകയാണ്.
“ഏയ് നിങ്ങളെന്താ മിഴുങ്ങിയപ്പോലെ ഇരിക്കണേ?.” ദാ ഇത് പിടിക്ക്.’
തൊമ്മി ഒരു ഗ്ലാസ്സ് നാടൻ വാറ്റ് അയ്യാൾക്ക് നേരെ നീട്ടി.
“എനിക്ക് വേണ്ട തൊമ്മി.”
“കഴിക്കടോ?.മനുഷ്യന്മാര് മനസ്സിന്റെ വിഷമമകറ്റുന്നത് ഇങ്ങനെയൊക്കെയാ.”
കഴിക്കടോ”
“എനിക്ക് വേണ്ട മോള് കാണും.”
“കഴിക്കടോ? മോളുകാണും പോലും ഫൂ”
തൊമ്മി പുറത്തേയ്ക്ക് നീട്ടി തുപ്പി.
ഖാദർ അയ്യാളുടെ കൈയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ചുറ്റും നോക്കി എന്നിട്ട് കഴിച്ചു.
ഒന്നകത്തു ചെന്നപ്പോൾ അയ്യാൾക്ക് വീണ്ടും കഴിക്കണമെന്ന് തോന്നി.
അയ്യാൾ വീണ്ടും കുടിച്ചു.
“എടാ തൊമ്മി നീ എനിക്ക് എല്ലാമാടാ.എടാ തൊമ്മി ഇനിം എനിക്ക് കഴിക്കണം നീ ഒരു ഗ്ലാസ് കൂടി ഒഴിക്ക്.”
ഖാദർ പിറുപിറുത്തു.
അകത്തിരുന്ന് റം ല തലയ്ക്ക് കൈയ്യും താങ്ങി തേങ്ങി കരഞ്ഞു.
രാമു എപ്പോഴോ എഴുന്നേറ്റ് ഉമ്മറത്ത് വന്ന് നോക്കി.
അന്നേരം ഖാദർ ഉടുമുണ്ട് പറഞ്ഞ് മലർന്ന് കിടക്കുന്നുണ്ട്.
അവൻ രുക്ഷമായിട്ട് തൊമ്മിടെ നേരെ നോക്കിട്ട് അകത്തേയ്ക്ക് പോയി.

20090622

ഇടവഴിയിലെ അപരിചിതൻ-13

മഞ്ഞ് ഇരുട്ടിനെ ചുംബിച്ചുകൊണ്ട് അന്തിരീക്ഷത്തിലൂടെ ഒഴുകി നീങ്ങി.
മുറ്റത്തിനപ്പുറം വേലിയ്ക്കരുകിൽ കിടക്കുന്ന കാളവണ്ടിയ്ക്കരുകിൽ നിന്ന് പെട്രോമാക്സിനു തിരിതെളിക്കുകയാണ് ഖാദർ.
രാമനാഥൻ അക്ഷമനായി വേലിപ്പത്തലിൽ പിടിച്ചു നിന്നു.
“നീയെന്താ പോരെണ്ടെന്ന് വച്ചത്?.”
ഖാദർ തിരക്കി.
“ഇത്ത തനിച്ചല്ലെയുള്ളു”
“ങും നന്നായി.”
എന്നിട്ട് അയ്യാൾ റം ലയെ നീട്ടി വിളിച്ചു.
“മോളെ റം ല ,ബാപ്പു ഇറങ്ങണു.”
തൊടിയിൽ എവിടെയോ ഒരു കുപ്പി എറിഞ്ഞുടയണ ശബ്ദം.
അയ്യാൾ വണ്ടിയിൽ കയറിയിരുന്നു.
“നീ പോക്കോ?”
അയ്യാൾ പറഞ്ഞിട്ട് കാളകളെ ചെറുതായി തല്ലി.
“ബ കാളെ നട് നട്.”
റം ല തലയിൽ തട്ടമിട്ട് ഉമ്മറത്തേയ്ക്ക് വന്നു.
“വരുമ്പോൾ ഇത്തിരി ഉണക്കമീനോടെ വാങ്ങിച്ചോളു.”
അയ്യാൾ കേട്ടില്ലെന്നു തോന്നി.
റം ല തൂണിൽ പിടിച്ചു നിന്നു.
മെല്ലെ നിലാവ് പരക്കുന്നു.
രാമനാഥൻ വേലിയ്ക്കരുകിൽ നിന്ന് അവരെ നോക്കി.
“രാമു, നീയെന്താടാ പോകാത്തെ, ഇത്തയെ ആരും പിടിച്ചു തിന്നുവൊന്നുമില്ല പേടിച്ചു തൂറൻ.”
അതു പറഞ്ഞ് അവൾ ചിരിച്ചു.
ആകാശത്തെ ചന്ദ്രൻ അവിടെ വിരിഞ്ഞൂ നില്ക്കുന്നതുപ്പോലെ അവനു തോന്നി.
അവന് ആ ചിരി അത്ര ഇഷ്ടമായിരുന്നു.
“നീയെന്താടാ അവിടെ തന്നെ നില്ക്കണേ?”വാ.”
ഇത്ത അവനെ വിളിച്ചപ്പോൾ അവൻ ചിന്തകളിൽ നിന്നും ഉണർന്നു.
അവരുടെ അടുത്തേയ്ക്ക് വന്നു.
“നിനക്ക് വിശക്കണില്ല്യേ?.” വാ കഞ്ഞി കുടിക്കാം.”
അവൻ അവർക്കൊപ്പം അടുക്കളയിലേയ്ക്ക് നടന്നു.
ഇത്ത അടുപ്പിൽ നിന്നും മൺകലം വാങ്ങിവച്ച് ചിരട്ട തവികൊണ്ട് കഞ്ഞികോരിയൊഴിച്ചു.
ചമ്മന്തിയും മീൻ ചുട്ടതും ഉണ്ടായിരുന്നു.
അവൻ വയറുനിറയെ കഞ്ഞികുടിച്ചു.
ഇത്തയും കഴിച്ചു.
കഞ്ഞികുടി കഴിഞ്ഞ് രാമനാഥൻ ഉമ്മറത്ത് വന്നിരുന്നു.
ആകാശത്ത് നിറയെ നക്ഷത്രങ്ങളുണ്ട്. ചന്ദ്രൻ ഒരു തേങ്ങാപൂളുവട്ടത്തിൽ.
ആകാശത്തേയ്ക്ക് നോക്കി അവനിരുന്നു.
“ഖാദറെ, ഖാദറില്ല്യേ അവിടെ?.”
മുറ്റത്തെ വേലിപ്പത്തല് മാറ്റി ആരോ നടന്നു വരുന്നു.
“രാമനാഥൻ എഴുന്നേറ്റിരുന്നു.
അവന്റെ ഊഹം തെറ്റിയില്ല.
അതയ്യാൾ തന്നെ. തൊമ്മി.
രാമനാഥൻ മുറ്റത്തേയ്ക്ക് ഇറങ്ങി.
“ഖാദറെന്തേടാ?.”
ആയ്യാളുടെ കക്ഷത്തിൽ ഒരു കുപ്പിയുണ്ട്,
ചുണ്ടത്ത് ഒരു ബീഡി കുറ്റി.
“ഇവിടെ ഇല്ല.”
രാമനാഥൻ പറഞ്ഞൂ.
“ആരാ, രാമു അവിടെ?.”
റം ല ഉമ്മറത്തേയ്ക്ക് വന്നു.
അവളുടെ കൈയ്യിലെ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ അവൾ ആയ്യാളുടെ മുഖം കണ്ടു.
ആ മുഖത്തെ ക്രൌര്യം.
ഇരയെ കണ്ട ഒരാർത്തിയോടെ അയ്യാൾ റം ലയെ അടിമുടി നോക്കി.
പിന്നെ ചിരിച്ചു.
“വഴിയിലൂടെ പോയപ്പോൾ വെറുതെ കേറിതാ. ’ ബാപ്പ വരുമ്പോൾ പറഞ്ഞേക്ക്.”
വീണ്ടും ഒരു ചിരി.
ഒരു വൃത്തിക്കെട്ട നോട്ടം.
അവൾ തലകുമ്പിട്ട് നിന്നു.
“ഞാൻ പോവുവ്വാ പിന്നെ വരാം.”
അയ്യാൾ വേച്ചു വേച്ചു നടന്നു.
രാമനാഥൻ മുറ്റത്ത് അത് നോക്കി നിന്നു.
കുറച്ചിടചെന്നപ്പോൾ അയ്യാൾ ഉറക്കെ തെറിപറഞ്ഞ് ചിരിക്കണ കേട്ടു.
പിന്നെ കുപ്പി പാറപുറത്ത് എറിഞ്ഞൂടയ്ക്കണ ശബ്ദവും.
“ഇത്ത , അയ്യാള് ദുഷ്ടനാ.എനിയ്ക്ക് അയ്യാളെ കാണണ പേടിയാ.എന്തിനാ ബാപ്പു അയ്യാളെ ഇങ്ങോട് വിളിക്കണെ?.”റം ലയ്ക്ക് ഉത്തരമില്ല.
അവൾ മണ്ണെണ്ണ വിളക്ക് പിടിച്ച് വാതിൽ ചാരി എങ്ങോടോ നോക്കി നിന്നു.
“എന്താ ഇത്ത അലോചിക്കണെ?”
“ഒന്നൂല്ല്യാ നീ വാ കിടക്കാം.”
അവൾ ഉള്ളിലേയ്ക്ക് കയറി രാമു പുറത്ത് ഒരു നീരിക്ഷണം നടത്തിയിട്ട് ഉള്ളിലേയ്ക്ക് വന്നു.

13-A
ഖാദറിന്റെ കാളവണ്ടി വേലിയ്ക്കപ്പുറം വെളുപ്പിനെപ്പോഴോ വന്നു കിടന്നു.
രാവിലത്തെ കോഴി കൂവി മലമടക്കിലെ മഞ്ഞിൽ പ്രഭാതം വിടർന്നപ്പോൾ.
രാമനാഥൻ ഉമ്മറത്ത് വന്നുനിന്ന് കൈകൾ പിന്നോട്ട് വളച്ച് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും വിട്ട് ഉമ്മറത്തെ തൂണിനു കൈകൾ കൊടുത്ത് നിന്നു.
ഇത്ത പശുവിനെ കറന്ന് വന്നപ്പോൾ അവൻ വേലിയ്ക്കരുകിലേയ്ക്ക് നടന്നു.
ഖാദർ കാളവണ്ടിയിൽ കിടന്ന് നല്ല ഉറക്കമാണ്.
ഇടയ്ക്ക് എന്തോ പിച്ചും പേയും പറയുന്നു.
അവൻ വണ്ടിയിൽ ഇരുന്ന സഞ്ചിയെടുത്ത് വേലികടന്ന് നടന്നു.
സഞ്ചിയിൽ പഴുപ്പതികമായ തക്കാളിയും ഉണക്കമീനുമായിരുന്നു.
അവൻ സഞ്ചി ഉമ്മറത്ത് വച്ചു.
“ഇത്താ ദാ മീനുണ്ട് ഇതില്.”
“ങാ, അതവിടെ വച്ചേയ്ക്ക്.എന്നിട്ട് നീ പോയ് പല്ലുതേയ്ക്ക്.”
രാമനാഥൻ എന്തോ അലോചിച്ചു നിന്നിട്ട് വേഗം പിന്നിലേയ്ക്ക് നടന്നു.
കഴുകോലിൽ കെട്ടിതൂക്കിയ ഉമ്മകിരി കലത്തിൽ നിന്നും ഉമ്മികിരിയെടുത്ത് കൈവെള്ളയിലിട്ട് പൊടിച്ചുകൊണ്ട് പാറപുറത്തേയ്ക്ക് കയറി.
വൃക്ഷകൂട്ടങ്ങൾ കാണാൻ കഴിയാത്തത്ര മഞ്ഞാണ്.
അവൻ പുകചുരുളുകളായി ഒഴുകുന്ന നേർത്ത മഞ്ഞിൻ പാളികളിൽ തട്ടി നിന്ന് പല്ലുതേയ്ച്ചു.
ദൂരെ ദൂരെ മലയിൽ നിന്നും അനേകം കണികകളായി ഒഴുകുന്ന മഞ്ഞ്.
അവൻ വിദൂരതയിലേയ്ക്ക് നോക്കി നിന്നു.
അങ്ങനെ കുറെ നേരം.

20090619

ഇടവഴിയിലെ അപരിചിതൻ-12

തേയിലത്തോട്ടത്തിലെ പണികഴിഞ്ഞ് കുറെ സ്ത്രികൾ വീടിനു മുന്നിലൂടെ നടന്നുപ്പോയി.
രാമനാഥൻ വേലിയ്ക്കരുകിൽ വന്നു നിന്നു.
ദൂരെ മലനിരകളിൽ നിന്നും കോട ഉയരുന്നതു കാണാം.
“റം ലയെന്തേ? തലയിൽ പുല്ലുകെട്ടുമായി വീടിനുമുന്നിലൂടെ നടന്നു പോകുന്നതിനിടയിൽ
അപരിചിതയായ ഒരു സ്ത്രി തിരക്കി.
“ഇത്ത ഉള്ളിലെന്തോ പണിയിലാണ്.”
ഖാദർ അല്പം അകലെ വാഴയ്ക്ക് തടം എടുക്കാൻ പോയിരിക്കുവാണ്.
രാത്രി അയ്യാൾക്ക് ചന്തയ്ക്ക് പോകാനുള്ളതാണ്.
രാമുവിനെയും കൊണ്ടുപോകാമെന്ന് അയ്യാൾ അവനോട് പറഞ്ഞിട്ടുണ്ട്.
ഇത്തയോട് സമ്മതം വാങ്ങണം.
ഇത്ത സമ്മതിച്ചാലെ പോകത്തുള്ളു.
അവൻ എന്തൊക്കെയോ ഓർത്തൂനിന്നപ്പോഴാണ് താഴ്വാരത്തു നിന്നും ഒരു വെടിയൊച്ചകേട്ടത്.
അവൻ ഓടി ഉയരമുള്ള ഒരു കല്ലിന്റെ മുകളിൽ കയറി നിന്നു.
തൊമ്മിയാണ്. അയ്യാളുടെ ഇരട്ടകുഴൽ തോക്കിന് പക്ഷിയെ വെടിവച്ചിട്ടതാണ്.
വെടിവച്ച പക്ഷിയെയും കൊണ്ട് അയ്യാൾ നടന്നു പോകുന്നത് അവൻ കണ്ടു.
രാമനാഥൻ ദൂരേയ്ക്ക് നോക്കി കുറച്ചുനേരം കൂടിയിരുന്നു.
അവന്റെ മനസ്സിൽ അമ്മയുടെ ചിത്രം രൂപപ്പെട്ടു.
അവന്റെ രണ്ടാനച്ഛന്റെ മുഖമിപ്പോ തൊമ്മിയുടെ രൂപമാണ്.
അയ്യാൾ അമ്മയെ തോക്കുകൊണ്ട് അടിക്കുന്നത് അവൻ കണ്ടു
.
“രാമു……………?”
ഒരു പ്രതിധ്വനിപ്പോലെ അന്നേരം ഇത്തയുടെ സ്വരം.
അവൻ പൂമുഖത്തേയ്ക്ക് നടന്നു.
“നീയെന്തെടുക്കുകയായിരുന്നു അവിടെ?.”
അവൻ അന്നേരം ഒന്നും പറഞ്ഞില്ല.
“നീപോയി ആടിനെ അഴിച്ചോണ്ടു വാ.”
“ഇത്ത പോരുന്നില്ലേ.?
“നീ പോയാൽ മതി.”
അവൻ പിന്നെ ഒന്നും പറഞ്ഞില്ല.
വേലികടന്ന് പാറകൂട്ടങ്ങൾ ഇറങ്ങി താഴ്വാരത്തിലേയ്ക്ക് നടക്കുമ്പോൾ അവന്റെ മനസ്സിൽ തൊമ്മിയുടെ രൂപമായിരുന്നു.
രക്തമൊലിപ്പിക്കുന്ന പക്ഷികളുമായി അയ്യാൾ താഴ്വാരത്തിലൂടെ നീങ്ങുന്നത് അവൻ ഓർത്തൂ.
അന്ന് രാത്രി ടൌണിൽ പോകുന്ന കാര്യം പിന്നെയവൻ ചിന്തിച്ചില്ല.

20090618

ഇടവഴിയിലെ അപരിചിതൻ-11

ട്രെയിന്റെ നീട്ടിയുള്ള ചൂളം വിളിക്കേട്ട് രാ‍മനാഥൻ ഉണർന്നു.
കുട്ടികളുടെ അമ്മ ഫ്ലാസകിൽ നിന്നും ഗ്ലാസ്സിലേയ്ക്ക് ചായ പകരുകയാണ്.
അവരുടെ ഭർത്താവിനു ചായകൊടുത്തു.
രാമനാഥൻ ഒരു കോട്ട് വായ് വിട്ട് ജാലകത്തോട് നോക്കി കാലുകൾ നീട്ടി വച്ചു.
ചായ കുടിക്കുന്നതിനിടയിൽ കുട്ടികളുടെ അച്ഛൻ രാമനാഥനെ നോക്കി ചോദിച്ചു.
“നിങ്ങൾക്ക് ചായ വേണോ?.
എന്നിട്ട് ഭാര്യയെ നോക്കി ആയ്യാൾ പറഞ്ഞു.
“അദേഹത്തിനു കൂടി ഒരു ഗ്ലാസ്സ് ചായ് കൊടുക്ക്.”
രാമനാഥൻ ചായ വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല.
അവർ ചായ നീട്ടിയപ്പോൾ ആയ്യാൾ വാങ്ങി.
കമ്പാർട്ട്മെന്റിൽ വൃദ്ധൻ നല്ല ഉറക്കമാണ്.
കുട്ടിയെയും കൊണ്ട് വൃദ്ധ പല്ലു തേയ്ക്കാനോ മറ്റോ പോയിരിക്കുകയാണ്.
രാമനാഥൻ ചായ കുടിച്ചു.
“അടുത്ത സ്റ്റേഷൻ അടുക്കാറായെന്നു തോന്നുന്നു.”
കുട്ടികളുടെ അച്ഛൻ പറഞ്ഞു.
രാമനാഥൻ എഴുന്നേറ്റ് ചുറ്റും നോക്കി.പിന്നെ ഡോറിനരുകിലേയ്ക്ക് നടന്നു.
മാവുകൾ ഇരു സൈഡും നിറഞ്ഞ പാളത്തിനപ്പുറം തരിശുനിലങ്ങളാണ്.
അവിടെ കന്നുകാലുകൾ മേയുന്നു.
അയ്യാൾ വാതിയ്ക്കിലെ കമ്പിയിൽ പിടിച്ചു നിന്നു.
അകന്നകന്നു പോകുന്ന പാടങ്ങൾ.
മനസ്സ് തണുത്ത പ്രഭാതത്തിലേയ്ക്ക് വീണ്ടും.
“ഖാദറെ ഞാനിങ്ങ് വന്നു.”
മുറ്റത്തെ വേലിപ്പടർപ്പ് കടന്ന് പരുക്കനായ ഒരു മനുഷ്യൻ.
ഉമ്മറത്തിരിക്കുകയായിരുന്ന രാമനാഥൻ എഴുന്നേറ്റു.
“ആരാ രാമു അവിടെ?.”
രാമനാഥൻ ഒന്നും മിണ്ടിയില്ല.
ഖാദർ ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു.
തണുപ്പുകാരണം അയ്യാൾ കറുത്ത കമ്പിളി പുതച്ചിട്ടുണ്ട്.
“ങാ,തൊമ്മിയോ ഇതെപ്പോഴാ വന്നേ?.”
“രാവിലത്തെ വണ്ടിയ്ക്ക് പോന്നു.”
“പശു കോഴി ഒരോ മോഷണങ്ങളുമായിട്ട് നീയെത്രനാളാ ഇങ്ങനെ?” ഇനിയേലും മാന്യമായിട്ട് എന്തേലും ഒരു തൊഴിലു ചെയ്ത് ജീവിക്ക്.”
“ആ‍ഗ്രഹമില്ലാഞ്ഞിട്ടല്ല ഖാദറെ, ആര് തരാനാ ഇവിടെ എനിക്ക് ഒരു തൊഴില്?. പിന്നെ ശീലിച്ചുപോയ
പണിയിതാ മോഷണം.ഇടയ്ക്ക് പോലീസ് പിടിച്ചാലും പട്ടിണി കിടക്കേണ്ടി വരില്ലാല്ലോ?.”
പുറത്തെ സംസാരം കേട്ടിട്ട് റം ല ഉമ്മറത്ത് വന്ന് തലക്കാട്ടി.
തൊമ്മിയെ കണ്ട് അവൾ പെട്ടെന്ന് ഉള്ളിലേയ്ക്ക് വലിഞ്ഞൂ.
“നിന്റെ മോളങ്ങ് വലുതായല്ലോടാ ഖാദറെ,“ ഓൾക്ക് പുയ്യാപ്ലേയൊന്നും വേണ്ടായോ?.”
“ഒരോന്ന് ഒത്തുവരുമ്പോൾ കാശിന്റെ കാര്യത്തിൽ ബുദ്ധിമുട്ട്. ങാ, ഈ വർഷമേലും അതുനടത്തിവിടണമെന്നാ.”
“ബാപ്പു,ബാപ്പു”
ഉള്ളിൽ നിന്നും അന്നേരം മകൾ വിളിച്ചു.
പുറത്തിരിക്കുകയായിരുന്ന രാമനാഥന്റെ കണ്ണുകൾ അന്നേരം ഖാദറിന്റെ കണ്ണുകളുമായി ഉടക്കി.
ഖാദർ എഴുന്നേറ്റ് ഉള്ളിലേയ്ക്ക് പോയി.
“അയ്യാളോടെന്തിനാ ഒരോന്നൊക്കെ പറയണെ?”നിയ്ക്ക്പ്പോ കല്ല്യാണം വേണമെന്ന് ഞാൻ പറഞ്ഞോ ബാപ്പുവിനോട്?.”
അയ്യാൾ ചിരിച്ചു.
ഉമ്മറത്തിരിക്കുകയായിരുന്ന തൊമ്മി രാമനാഥനോട് തിരക്കി
“നീയേതാ?.”
“ബന്ധുവാ.”
“നീ ഉള്ളിൽ ചെന്ന് ഒരു തീകൊള്ളി എടുത്തോണ്ടുവാ.”ഒരു ബീഡി കത്തിക്കട്ടേ.’
രാമനാഥൻ എഴുന്നേറ്റ് ഉള്ളിലേയ്ക്ക് നടന്നു.
അവന് ഈർഷ്യമുണ്ടായിരുന്നു.
അടുപ്പിൽ നിന്നും തീകൊള്ളിയെടുത്തപ്പോൾ ഇത്ത വഴക്കു പറഞ്ഞു.
“അതെന്തിനാ?.”
“അയ്യാൾക്കാ.”
“കൊണ്ടുകൊടുക്ക്.” റം ല ബാപ്പുവിനെ നോക്കി ദേഷ്യത്തോടെ അവനോട് പറഞ്ഞു.
അവൻ വിറക് കൊള്ളി കൊണ്ടുപോയി അയ്യാൾക്ക് കൊടുത്തു.
അയ്യാൾ ബീഡി ചുണ്ടത്ത് വച്ച് തീ ഊതി വലിക്കുന്നതു കണ്ട് അവൻ നോക്കിയിരുന്നു.
മുറ്റത്തൂടെ റം ല ഏങ്ങോടോ മാറിയപ്പോൾ ഒരു വൃത്തിക്കെട്ട നോട്ടം അയ്യാൾ
അവൾക്ക് സമ്മാനിച്ചു.
രാമനാഥന് വല്ലാതെ ദേഷ്യം വന്നു.
അവൻ പല്ലുകൾ ഇറുമി.

20090617

ഇടവഴിയിലെ അപരിചിതൻ-10

രാമനാഥൻ ഉമ്മറത്ത് തൂണിൽ ചാരിയിരുന്നു.
വേലിയ്ക്കരുകിലൂടെ ഒരു സ്ത്രി തലയിൽ പുല്ലുമായി നടന്നു പോയി.
പിന്നിൽ നിന്നും ഒന്നുരണ്ട് ആടുകളുമായി റം ല മുൻ വശത്തേ മുറ്റത്തേയ്ക്ക് വന്നു.
“നീ വെറുതെ ഇരിക്കുവാ, വാ താഴ്വരയിൽ പോകാം.”
“ഞാൻ ഇല്ല.”
“ഇല്ല്യേൽ നീ പോരണ്ട .അവിടെ ഇരുന്നോളു., തനിച്ചിരുന്നോളു.”
അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം അവനെ ചെറുതായൊന്നു വേദനിപ്പിച്ചു.
അവൾ വേലിക്കെട്ട് കടന്ന് നടന്നപ്പോൾ അവൻ വിളിച്ചു.
“ഇത്താ, ഞാനും വരാം.”
“എന്തിന്?. നിനക്ക് തന്നെ ഇരിക്കുന്നതല്ലെ ഇഷ്ടം.അവിടെ ഇരുന്നോളു.”
“ഞാൻ വെറുതെ പറഞ്ഞതാ,ഇത്താ ഞാനും വരാം.”
“ങും. നീയും പോന്നോളു. പിന്നെ നീയി ഉടുപ്പൊക്കെ ഒന്ന് മാറ്റ് വല്ലാതെ കീറിമുഷിഞ്ഞിരിക്കുന്നല്ലോ?”
“നീയി ഈ ആടിനെ ഒന്ന് നോക്ക്.ബാപ്പുവിന്റെ ഷർട്ട് ഞാൻ എടുത്ത് വരാം.”
അവൾ ഉള്ളിലേയ്ക്ക് കയറി.
രാമനാഥൻ ആടുകളുടെ അടുത്തിരുന്ന് അതിന്റെ ചെള്ള് പറിച്ചു.
“രാമു ദാ മുണ്ടും ഷർട്ടും.ഇതിട്ടോളൂ.”
അവൾ ഉമ്മറത്ത് അരപ്ലേസിൽ ഷർട്ടും മുണ്ടും വച്ചിട്ട് വിളിച്ചു.
അവൻ ആടിനെ വിട്ടിട്ട് അങ്ങോട് ചെന്നു.
റം ല ആന്നേരം ആടുകളുടെ അടുത്തേയ്ക്ക് വന്നു.
“ഷർട്ടിട്ട് വേഗം വന്നോളോട്ട്വേ. ഇത്താന് അവിടെ ചെന്നിട്ട് കുറച്ചു വിറക് ശേഖരിക്കണം.”
അവൾ ആടിനെ വലിച്ചു കൊണ്ട് നീങ്ങി.
രാമനാഥൻ ഷർട്ടും മുണ്ടും ധരിച്ച് സ്വയം മറന്ന് കുറച്ചുനേരം നോക്കി നിന്നു.
കൈയ്യിൽ പഴയ ഷർട്ടും മുണ്ടും ഇരുന്നു.
അവൻ ഖാദറിന്റെ ഷർട്ടിലേയ്ക്ക് നോക്കിയപ്പോൾ അവന്റെ അമ്മയുടെ മുഖം ഓർമ്മ വന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ട് അമ്മ.
അവന്റെ അമ്മ ജയിലിലാണ്.അഴികളിൽ പുറം ലോകം കാണാതെ തന്നെ ഓർത്തു കരയുന്നു അമ്മ
.
പഴയ ഷർട്ടും മുണ്ടും പിടിച്ച് അവൻ എന്തൊക്കെയോ ചിന്തിച്ചു നിന്നു.
“രാമു?.”
പാറയിടുക്കുകൾക്ക് മറവിൽ എവിടേ നിന്നോ ഇത്തയുടെ വിളി.
അവൻ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
പഴയ ഷർട്ടും മുണ്ടും ഉമ്മറത്തെ അഴയിൽ ഇട്ട് അവൻ വേഗം നടന്നു.
ഇത്ത അന്നേരം ഒരു ചെറിയ കുന്ന് ഇറങ്ങുകയായിരുന്നു.
“നീയെന്തെടുക്കുകയായിരുന്നു അവിടെ?. ഏയ്.”
അവൻ ഒന്നുമില്ലെന്ന് അർത്ഥത്തിൽ മൂളിയിട്ട് അവൾക്കൊപ്പം താഴേയ്ക്ക് ഇറങ്ങി.
“സൂക്ഷിച്ചു വേണം.പാറയിൽ നല്ല വഴുക്കലുണ്ടാകും.”
പാറയിറങ്ങുമ്പോൾ ദൂരേ കോട കയറുന്നത് കാണാമായിരുന്നു.
“നല്ല തണുപ്പല്ലെ?”
“നീ ആദ്യാമായിട്ടാ.”
ആടുകളെയും വലിച്ച് അവൾ ഒരു ചെറിയ പുൽമേട്ടിലേയ്ക്ക് കയറി.
പുല്ലിൽ പറ്റിയ മഞ്ഞിന്റെ കണികകൾ ചെറിയ വെയിലേറ്റ് തിളങ്ങുന്നു.
“ഞാൻ വരാം. നീയെങ്ങും പോകാതെ ഇവിടെ ഉണ്ടാകണം.”
“ഇത്താ എവിടെ പോകുവാ?.”
“ഇപ്പ വരാം നീയെവിടെം പോകരുത്.”
“ങും.”
അവൻ മൂളിയിട്ട് പുല്ലിൽ ഒരു വൃക്ഷചുവട്ടിൽ ഇരുന്നു.

20090616

ഇടവഴിയിലെ അപരിചിതൻ-9

വീടിനു പുറകിലെ കുന്നിൻ ചെരുവിൽ കയറി നിന്ന് രാമനാഥൻ പല്ലു തേയ്ച്ചു.
ദൂരെ തേയിലകാടുകളിൽ സ്ത്രികൾ പണി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
തലയിൽ പ്ലാസ്റ്റിക്കിന്റെ കവചങ്ങൾ ധരിച്ച് അവർ നിരനിരയായി നീങ്ങുന്നു.
വീടിന്റെ മുമ്പിൽ വേലിയ്ക്കുപ്പുറത്ത് കിടന്ന കാളവണ്ടിയിൽ നിന്നും ഖാദറിന്റെ നീട്ടിയുള്ള വിളി
അന്നേരം കേട്ടു.
“റം ല , റം ലമോളെ,“
അകത്തു നിന്നും പ്രതികരണമൊന്നും കേട്ടില്ല.
അവൻ പല്ലുതേയ്ച്ച് പെട്ടെന്ന് പുറകിൽ വന്നു നിന്നു വായ് കഴുകി.
എന്നിട്ട് വേഗം മുൻ വശത്തേയ്ക്ക് വന്നു.
ഖാദർ കാളവണ്ടിയിൽ ഇരുന്നുകൊണ്ട് ഒരു ബീഡി വലിയ്ക്കുകയാണ്.
ആയ്യാൾ ഊതി വിടുന്ന ബീഡിയുടെ പുക കാളവണ്ടിയുടെ ഒരു സൈഡിലേയ്ക്ക് ഒഴുകുന്നു.
“റം ല കടുംകാപ്പിയുമായി അകത്തു നിന്നും മുറ്റത്തേയ്ക്ക് വന്നു.
രാമനാഥൻ അവളുടെ സമീപത്തു വന്നു അന്നേരം അവൾ കാപ്പി ഖാദറിന്റെ കൈയ്യിൽ കൊണ്ടുപോയി കൊടുത്തു.
രാമനാഥൻ വേലിയ്ക്കരുകിൽ നിന്നതേയുള്ളു.
ആയ്യാൾ ചൂടുകാപ്പി മോന്തി കുടിക്കുന്നത് അവൻ കൌതുകത്തോടെ നോക്കി നിന്നു.
“ങും.എന്താടാ?. ഏതാ നീ?.”
ആയ്യാൾ തിരക്കി.
“ഹും അതുകൊള്ളാം ഇന്നലെ രാത്രി യിൽ കൂട്ടിട്ട് വന്നതല്ലെ?.” റം ല പറഞ്ഞു.
“ഞാൻ…..”
ഖാദർ ഒന്നും ഓർമ്മയില്ലാത്തപോലെ അവനെ നോക്കി.
അവൻ കുനിഞ്ഞൂ നിന്നു.
“നീയെന്തിനാ എന്റെ വണ്ടിയിൽ കയറിയത്?.”
“കയറിക്കോളാൻ പറഞ്ഞു.”
“ഞാൻ കുടിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയില്ലായിരുന്നോ?”
ഖാദറിന്റെ ചോദ്യം രാമനാഥനെ നടുക്കി.
അതു മനസ്സിലാക്കിയിട്ടെന്നോണം അവൻ പതിയെ മൂളി.
“ങു.”
“എന്നിട്ടെന്തിനാ കയറിയെ?.”
രാമനാഥൻ ഉത്തരമില്ലാതെ നിന്നു.
“ചോദിച്ചത് കേട്ടില്ലേ ? എന്തിനാ കയറിന്ന്?.”
“വെറുതെ.”
“വെറുതെയോ?.ഇത് നല്ല തമാശ.”
അയ്യാൾ വെളുക്കനെ ചിരിച്ചു.
“ഹും ഇനിയിപ്പോ അവനെയൊന്നും പറയണ്ട. അവൻ എനിക്ക് ഒരു സഹായമായി ഇവിടെ നിന്നോട്ടെ.”
റം ല പറഞ്ഞു.
“എന്തായേതാന്ന് അറിയാതെ അവനെ…” ഖാദർ നെറ്റി ചുളിച്ചു.
“കണ്ടിട്ട് പാവമാണെന്ന് തോന്നണൂ.”
“സാരല്ല്യ ഞാൻ നോക്കിക്കോളാം.”
റം ല പറഞ്ഞൂ.
ഖാദർ അവനെ നോക്കി.
“എവിടെയാടാ നിന്റെ വീട്?.
“കുറെ തെക്കാ.”
“വീട്ടിൽ ആരൊക്കെയുണ്ട്.?.”
“ഇപ്പോ ആരുമില്ല.”
അവനെന്തോ ഓർത്തിട്ടെന്നപ്പോലെ വേലിയ്ക്കരുകിൽ നിന്നും കുനിഞ്ഞ് വീടിന്റെ അങ്ങോട് നടന്നു.
ഖാദർ നെറ്റിചുളിച്ചു മകളെ നോക്കി.
അവൾ അയ്യാളെ കണ്ണൂകളടച്ച് കാണിച്ചു .പിന്നെയവൾ അയ്യാൾ കുടിച്ച കാപ്പിഗ്ലാസ്സുമായി വേലികടന്ന് ഉള്ളിലേയ്ക്ക് നടന്നു.

20090615

ഇടവഴിയിലെ അപരിചിതൻ-8

കോഴികളെ കൂട്ടിൽ നിന്നും അഴിച്ചു വിട്ട് റം ല കുറ്റിചൂലുകൊണ്ട് മുറ്റം അടിച്ചു.
വേലിയ്ക്കപ്പുറം കിടക്കുന്ന കാളവണ്ടിയിൽ നിന്നും ഖാദറിന്റെ കൂർക്കം വലി കേൾക്കാം.
രാമനാഥൻ ഉമ്മറത്ത് എഴുന്നേറ്റിരുന്ന് ഒരു കോട്ട് വായ് വിട്ടു.
രാത്രി മണ്ണെ പ്രകാശത്തിൽ കണ്ട സ്ത്രിയെ അവൻ നോക്കി.
മുറ്റം അടിച്ചുവാരികൊണ്ടിരുന്ന അവൾ രാമനാഥൻ എഴുന്നേറ്റിരിക്കുന്നത് കണ്ട് തിരക്കി.
“ഇന്നലെ ഉറങ്ങിയോ?.”
“ങും.”
“മുഴുവൻ കൊതുകാ ഇവിടെ.”
അവൻ പുറത്തിനിട്ട് കൊട്ടികൊണ്ട് പറഞ്ഞൂ.
റം ല എന്തോ ഓർത്തിട്ടെന്നപോലെ ചിരിച്ചു.
അവരുടെ ചിരി കാണാൻ നല്ല രസമുണ്ട്.
രാമനാഥൻ അവരുടെ മുഖത്തെയ്ക്ക് നോക്കി നിന്നു.
“കുട്ടിടേ വീട് എവിടെയാ?.”
“ദൂരെയാ. കുറെ അധികം ദൂരെ.”
“ഏങ്ങനെയാ ഈ നാട്ടിൽ വന്നത്?.”
രാമനാഥൻ എന്തോ ആലോചിച്ചു.
അവന്റെ മനസ്സിൽ നാടിനെക്കുറിച്ചുള്ള ചിന്ത.
അച്ഛൻ അമ്മയെ അടിക്കുന്നത്.
അമ്മയുടെ കത്തികൊണ്ടുള്ള കുത്ത്.
അവൻ പുറത്തേയ്ക്ക് നോക്കി അരപ്ലേസിലിരുന്നു.
റം ല മുറ്റം അടിച്ചു വാരിട്ട് അവന്റെ അടുത്തേയ്ക്ക് വന്നു.
“ബാപ്പു ഉണരാൻ താമസിക്കും. കാപ്പി തരാം വായ് കഴുകീട്ട് വാ.”
“ങും.”
അവൻ പുറത്തേയ്ക്ക് ഇറങ്ങി.
ചുറ്റിലും പുകമഞ്ഞ് നിറഞ്ഞു കിടക്കുന്ന ഒരു മൊട്ടകുന്നായിരുന്നു ആ ഗ്രാമം.
അവൻ വീടിനരുകിൽ വേലിപ്പടർപ്പ് ഇറങ്ങി പതിയെ നടന്നു.
ഒരു ചെറിയ പാറയുടെ മുകളിൽ കയറിയിരുന്നു.
താഴെ തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങളാണ്
.
അവിടെ ക്യാബേജും ബീൻസുമൊക്കെ കൃഷി ചെയ്തിരിക്കുന്നത് അവൻ കണ്ടു.
അകലെ മലനിരകളിൽ നിന്നും പുകചുരുളുകളായ് മഞ്ഞ് പരക്കുന്നത് അവൻ കണ്ടു.
“കുട്ടി “
“കുട്ടീ‍ീ‍ീ“
ഉമ്മറത്തു നിന്നും റം ല വിളിച്ചു.
രാമനാഥൻ പാറപുറത്തു നിന്നും തിരിഞ്ഞൂ നോക്കി.
പിന്നെ അവൻ പതിയെ നടന്നു.
“എവിടെ പോയതാ?.”
ഉമ്മറത്ത് കാപ്പി ഗ്ലാസ്സ് പിടിച്ചു നിന്നിട്ട് അവർ ചോദിച്ചു.
“വെറുതെ.”
“ദൂരെ നിന്നും വരുന്നവർക്ക് ഇവിടുത്തെ കാലാവസ്ഥ പിടിക്കില്ല.”
അവൻ ഒന്നും പറഞ്ഞില്ല.
ഉമ്മറത്ത് കയറിയിരുന്നു.
‘ദാ കാപ്പി.”
അവൾ നീട്ടിയ കാപ്പി അവൻ വാങ്ങുമ്പോൾ അവൾ മെല്ലെ മന്ദഹസിച്ചു.
അവരുടെ ചിരി അവനു മനസ്സിനു വീണ്ടും തണുപ്പേകി.
കടുംകാപ്പി കുടിച്ച് രാമനാഥൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.
വേലിക്കെട്ടിനപ്പുറത്തൂടെ മൂന്നാല് പെണ്ണാളുകൾ നടന്നു നീങ്ങി.
“തേയിലതോട്ടത്തിലെ പണിക്കാരാണ്.“
റം ല പറഞ്ഞു.
“ങും.“
അവൻ മൂളി.
“പല്ലു തേയ്ക്കണ്ടെ?.”
“പുറകിൽ ഉമ്മക്കിരിയുണ്ട്.”
അവർ അത്രയും പറഞ്ഞ് അകത്തേയ്ക്ക് പോയി.
രാമനാഥൻ ഏതാണ്ട് ഓർത്തിരുന്നു.
പിന്നെയവൻ എഴുന്നേറ്റ് പിന്നിലേയ്ക്ക് നടന്നു.

20090612

ഇടവഴിയിലെ അപരിചിതൻ-7

എവിടെയോ കോഴി കൂവി.
രാമനാഥൻ ഉണർന്നപ്പോൾ കാളവണ്ടി ഒരു കുടിലിന്റെ മുറ്റത്ത് നില്ക്കുകയാണ്.
നല്ല മഞ്ഞ് പെയ്യുന്ന ഒരു സമയമായിരുന്നുവത്.
ഇരുട്ടിൽ നല്ല മഞ്ഞു വീഴുന്നുണ്ടായിരുന്നു.
അവൻ കാളവണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.
“ബാപ്പു, ബാപ്പു,“
ഒരു സ്ത്രിയായിരുന്നുവത്.
കൈലിയും ബൌസും ധരിച്ചയവർ കാളവണ്ടിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യാളെ വിളിച്ചുണർത്താൻ നോക്കി.
“ബാപ്പു, ബാപ്പു,“
അവർ വീണ്ടും വീണ്ടും തോണ്ടി വിളിച്ചു.
ഖാദർ വണ്ടിയിൽ കിടന്ന് ഒന്നുരണ്ട് തവണ മൂളി.
രണ്ട് കുപ്പി നാരായണ നല്ല മൂത്തത്.
അയ്യാൾ പിറുപിറുത്തു.
ഫ,രണ്ടെണ്ണം മതി.
“കുടിച്ച് കുടിച്ച് ഒരു വിചാരവുമില്ലാതായി.”
അവൾ ദേഷ്യത്തോടെ കാളവണ്ടിക്ക് പിന്നിൽ നിന്നും സാധനം എടുക്കാൻ നോക്കി.
അപ്പോഴാണ് രാമനാഥൻ പുറത്തിറങ്ങി നില്ക്കുന്നത് അവൾ കണ്ടത്.
“ങും?.”
“വഴീന്ന് കയറീതാ.”
“ആരോട് ചോദിച്ചിട്ട്?.”
“കയറിക്കോളാൻ പറഞ്ഞു.”
ആരാ എന്താന്നൊന്നും അറിയണ്ടാല്ലോ കയറിക്കോളാൻ പറഞ്ഞു.. ങും.”
അവൾ പൊതിക്കെട്ട് എടുത്ത് പുറത്തേയ്ക്ക് വച്ചിട്ട് ദേഷ്യത്തോടെ ബാപ്പയെ നോക്കി പിറുപിറുത്തു.
സഞ്ചിയുമായി വീട്ടിലേയ്ക്ക് നടന്നു.
കുറച്ചിടചെന്നപ്പോൾ നിന്നു.
രാമനാഥൻ എന്തുചെയ്യണമെന്നറിയാതെ കാളവണ്ടിക്ക് ഒരു കൈതാങ്ങി നില്ക്കുവാണ്.
“തണുക്കണ്ട ഉമ്മറത്ത് കയറി കിടന്നോളു. ബാപ്പു രാവിലെയെ ഉണരു.”
അവർ അത്രയും പറഞ്ഞ് അകത്തേയ്ക്ക് പോയി.
രാമനാഥൻ എന്തോ ഓർത്തു.പിന്നെ കാളവണ്ടിക്ക് അരുകിൽ നിന്നും വേലിക്കെട്ട് കടന്ന് വീട്ടുമുറ്റത്തേയ്ക്ക് നടന്നു.
അന്നേരം കാളവണ്ടിയിൽ കിടന്ന് ഖാദർ എന്തോ പിറുപിറുത്തു.
അവൻ ഭീതിയോടെ തിരിഞ്ഞു നോക്കി.
ഉള്ളിൽ കയറിയ ആ സ്ത്രി വാതിൽ അടയ്ക്കുന്നത് അവൻ കണ്ടു.
രാമനാഥൻ ഉമ്മറത്ത് കയറി.
വീടിന്റെ കൊച്ചുവരാന്തയിൽ ചാണകം മെഴുകിയ തറയിൽ അവൻ കിടന്നു.
നല്ല തണുപ്പുണ്ടായിരുന്നു.
ഓടുമേഞ്ഞ ആ കൊച്ചുവീടിന്റെ മേൽകൂരയിലേയ്ക്ക് നോക്കി അവൻ കിടന്നു.
‘അയ്യോ എന്നെ ഒന്നും ചെയ്യരുത്.”
“ഒന്നും ചെയ്യരുത് എന്നെ‘ അവന്റെ അമ്മ വാതിൽ മറവിൽ നിന്നുകൊണ്ട് കരയുകയാണ്.
കത്തിയും ഉയർത്തി പിടിച്ച് അവന്റെ അച്ഛൻ അവരെ ചുവരിനോട് ചേർത്ത് വച്ച് ഇടിക്കുകയാണ്.
‘ആ‍ഹ്…‘
മെല്ലെ മയക്കത്തിലേയ്ക്ക് വീണ രാമനാഥൻ ഒരു ഞെട്ടലോടെ ഉണർന്നു.
അവൻ നിലത്ത് എഴുന്നേറ്റിരുന്ന് കിതച്ചു.
അവന്റെ ഒച്ച ആരും കേട്ടില്ല.
നേരം വെളുക്കാൻ പോകുകയാണെന്ന് തോന്നിക്കുമാറ് എവിടെയോ ഒരു കോഴി കൂവി.

20090611

ഇടവഴിയിലെ അപരിചിതൻ-6

നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു.
സന്ധ്യയുടെ ചുവന്നനിറം നദിയ്ക്കക്കരെ വൃക്ഷകൂട്ടങ്ങൾക്ക് മറവിൽ ഇരുട്ടായി മാറുന്നു.
രാമനാഥൻ പുഴയിൽ ഇറങ്ങി നിന്ന് മുഖം കഴുകി.
നദിക്കരയിൽ ഏങ്ങോടു പോകണമെന്നറിയാതെ അവൻ നിന്നു.
തീർത്തും അ പരിചിതമായ ഒരു സ്ഥലമായിരുന്നു അവനത്.
അകലെ നിന്നും നദിക്കരയിലൂടെ ഒരു വെളിച്ചം ആടിയാടി വരുന്നു.
ഒരു പെട്രോമാകസായിരുന്നു അത്.
ചന്തയിൽ പോയി മടങ്ങിവരണ ഒരു കാളവണ്ടിയിൽ തൂക്കിയിട്ടിരിക്കുന്ന ആ വെളിച്ചം മെല്ലെ ആടുന്നു.
രാമനാഥൻ എന്തുചെയ്യണമെന്നറിയാതെ വഴിലോട്ട് കയറി നിന്നു.
കാളവണ്ടി അവന്റെ അരുകിലെത്തി.
കാളവണ്ടിക്കാരനായ ഖാദർ അവനെ നോക്കി.
“ങ്ങടാ.”
അവൻ ഒന്നും പറഞ്ഞില്ല.
“ങും കയറിക്കോളിൻ.”
ഒന്നും അലോചിക്കാനില്ലാതെ അവൻ കാളവണ്ടിക്ക് പിന്നിൽ കയറി.
ഇരുട്ടിൽ കാളവണ്ടി പതിയെ നീങ്ങി.
രാമനാഥൻ കടന്നു പോകുന്ന വഴിയിലെ ഇരുട്ടിലേയ്ക്ക് നോക്കി.
അവന് അമ്മയെക്കുറിച്ചുള്ള ഓർമ്മയുണ്ടായി.
അച്ഛനെ അമ്മ കുത്തികൊല്ലുന്ന രംഗം അവന്റെ മനസ്സിലൂടെ കടന്നുപോയി.
എപ്പോഴോ ചുവരിൽ ചാരിയിരുന്ന് നെറ്റി നിറയെ ചോരയൊലിപ്പിച്ച് അമ്മ കരയുന്നത് അവൻ കണ്ടു.
ഒന്നു രണ്ടുപ്രാവശ്യം കാളവണ്ടി റോഡിലെ കുഴിയിൽ വീണ് കുലുങ്ങി.
കാളവണ്ടികാരനായ അയ്യാൾ നന്നായിട്ട് മദ്യപിച്ചിട്ടുണ്ടായിരുന്നു.
അവന് മദ്യത്തിന്റെ മണം അനുഭവപ്പെട്ടു.
ഏതോ ഒരു ദിക്കിൽ എത്തിയപ്പോൾ കാളവണ്ടി നിന്നു.
ഒരു കടയുടെ മുന്നിൽ കാളവണ്ടികാരൻ എന്തോ വാങ്ങാൻ ഇറങ്ങിയതാണ്.
രാമനാഥൻ ക്ഷീണം കാരണം പതിയെ നിദ്രയിലേക്ക് വീണു.
എപ്പോഴോ ഉണർന്നപ്പോൾ കാളവണ്ടി ഒരു പാടത്തിന്റെ കരയിലൂടെ പോകുന്നതവൻ കണ്ടു.
രണ്ടു വശവും കണെണ്ത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്ത് ഇരുട്ട് കനച്ചു കിടന്നു.
അങ്ങിങ്ങായി മിന്നാമിന്നികൾ ചെറിയ പ്രകാശം പരത്തി പറക്കുന്നുണ്ടായിരുന്നു.
നല്ല തണുത്ത കാറ്റ് നെൽചെടികൾ തട്ടി അവനെ തട്ടി കടന്നു പോയി.
അവൻ കാളവണ്ടിയ്ക്ക് പിന്നിൽ ചുരുണ്ട് കൂടിയിരുന്നു.
കാളവണ്ടിക്കാരൻ നല്ല ഉറക്കമാണ്.
വഴികൾ അറിഞ്ഞിട്ടെന്നപോലെ കാളകൾ വഴിയിലൂടെ പൊയ്കൊണ്ടിരുന്നു.

20090610

ഇടവഴിയിലെ അപരിചിതൻ-5

രാമനാഥൻ ഡയറിയുടെ താളുകൾ മറച്ചു.
അയ്യാളുടെ മനസ്സിൽ വീണ്ടും പഴയ ഓർമ്മകൾ.
രാമനാഥനെന്ന കുട്ടിക്ക് ഇപ്പോ കുറച്ചു കൂടി മാറ്റം വന്നിട്ടുണ്ട്.
അവനു ചെറിയ പൊടിമീശയുണ്ട്.
അവൻ ഒരു റെയിൽ വേ ഫ്ലാറ്റ് ഫോമിലൂടെ നടക്കുകയാണ്.
മുടിയൊക്കെ ചെളിപുരണ്ട് കീറിയ വസ്ത്രങ്ങൾ ധരിച്ച് നിറുത്തിയിട്ടിരിക്കുന്ന ട്രെയിനരുകിലെ ഫ്ലാറ്റ് ഫോമിലൂടെ ഒരോ കമ്പാർട്ട്മെന്റിലെയും കൌതുകങ്ങൾ നോക്കി അവൻ നടന്നു.
അങ്ങനെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ ട്രെയിനുള്ളിൽ ഒരു കൊച്ചുകുട്ടിയെ മടിയിലിരുത്തി ഒരമ്മ താലോലിക്കുന്നത് കണ്ടു.
ആ കുട്ടിയുടെ അമ്മ അവനു മടിയിലിരുത്തി കുപ്പിപ്പാൽ കൊടുക്കുന്നത് നോക്കി കൌതുകത്തോടെ അവൻ നിന്നു.
ആ കുട്ടിയവനെ നോക്കി പാൽകുപ്പി തട്ടിമാറ്റി പരിചയമുള്ള ഒരാളോടെന്നപോലെ കൈകൾ ഉയർത്തി
ആ അമ്മയുടെ നോട്ടം അവനിൽ ഭയം ഉളവാക്കി.
അവൻ തന്റെ കീറിയ വസ്ത്രങ്ങളിലേയ്ക്കും ശരീരത്തിലേയ്ക്കും നോക്കി.
അവനു വല്ലാത്ത വിഷമം തോന്നി.
അവൻ തലയുയർത്തിയപ്പോൾ ആ സ്ത്രി പേഴ്സിൽ നിന്നും ഒരു രൂപയുടെ നാണയതുട്ട് അവന്റെ നേരെ എറിഞ്ഞു.
അവൻ വേദനയും ജാള്യവും കലർന്ന ഒരു നോട്ടം അവർക്ക് സമ്മാനിച്ചു.
ട്രെയിൻ ചലിക്കുകയാണ്.
അവന്റെ കണ്മുന്നിൽ ആ കമ്പാർട്ട്മെന്റു കടന്നുപോയപ്പോൾ അവൻ കുനിഞ്ഞു ആ പൈസയെടുത്തു പോക്കറ്റിലിട്ടു.

5-A
ആ—ഹ്ഹ്
അതൊരലർച്ചയായിരുന്നു.
റെയിൽ വേ ഫ്ലാറ്റ് ഫൊമിലെ ഒരു സിമിന്റ് ബഞ്ചിലിരുന്ന് അന്ന് കിട്ടിയ നാണയതുട്ടുകൾ എണ്ണിനോക്കുകയായിരുന്ന രാമനാഥൻ തലയുയർത്തി നോക്കി.
ഒരാളെ രണ്ടുമൂന്നാളുകൾ റെയിൽ വേ ട്രാക്കിലൂടെ ഓടിച്ചിട്ട് തല്ലുകയാണ്.
ആയ്യാൾ നിലത്തുവീണപ്പോൾ അവരിൽ ഒരാൾ കത്തികൊണ്ട് അയ്യാളെ കുത്തി.
രാമനാഥൻ റെയിൽ വേ സ്റ്റേഷനിലേയ്ക്ക് നോക്കി.
ഗ്രാമത്തിലെ ആ ചെറിയ സ്റ്റേഷനുമുന്നിൽ അന്നേരം അധികം ആരും ഉണ്ടായിരുന്നില്ല.
ജീവനക്കാരൻ ഉള്ളിലായിരുന്നു.
രാമനാഥനു പേടിതോന്നി.
അവൻ സിമിന്റു ബഞ്ചിനു പിന്നിലെ വിളക്കുകാലിൽ പിടിച്ച് ചെടികൾക്കിടയിലേയ്ക്ക് കയറി.
അയ്യാൾ ട്രെയിൽ പാളത്തിൽ കിടന്ന് പിടയ്ക്കുന്നത് നോക്കി രാമനാഥൻ നിസ്സാഹായനായി നോക്കി നിന്നു.
ചെറിയ മഴ പൊടിയുന്നുണ്ടായിരുന്നു അന്നേരം.
മഴ നനഞ്ഞ് കൊലയാളികൾ പാളമിറങ്ങി പോകുന്നത് രാമനാഥൻ കണ്ടു.
കുറച്ചു കഴിഞ്ഞ് റെയിൽ വേ സ്റ്റേഷനിൽ നിന്നും ആരോക്കെയോ ഓടിവരുന്നത് കണ്ടു.
രാമനാഥന്റെ കൈകാലുകൾ വിറച്ചു.
അവനു ശരീരം വിയർത്തു.
അവൻ ചെടികൾക്ക് ഇടയിലേയ്ക്ക് ചാഞ്ഞൂ കിടന്നു.
കുറെ കഴിഞ്ഞൂ പോലീസ് വന്നു.
അവർ സ്റ്റേഷനും പരിസരവും അരിച്ചു പെറുക്കുന്നു.
കുറ്റിക്കാട്ടിൽ പതുങ്ങി ഇരിക്കുകയായിരുന്ന രാമനാഥന് പേടി തോന്നി.
അവൻ ഉരുണ്ട് താഴെയ്ക്കിറങ്ങി.
കൊല നടക്കുന്നത് കണ്ട ഏക ദൃക് സാക്ഷി അവൻ മാത്രമാണ്.
അവിടെ നില്ക്കുന്നത് അപകടമാണെന്ന് അവനു തോന്നി. അവൻ താഴെയ്ക്ക് നിരങ്ങി വേഗത്തിൽ നടന്നു.
റെയിൽ-വേ ട്രാക്കിനു കീഴിൽ പാടമാണ്.
പാടവരമ്പത്തൂടെ അവൻ ഓടി ഏങ്ങോടോ..

20090609

ഇടവഴിയിലെ അപരിചിതൻ-4 A

മഴ പെയ്യുന്നു.
പാടത്തിനരുകിലുള്ള വീടിനുമുന്നിലെ അരപ്ലേസിൽ രാമനാഥനെന്ന കുട്ടി ഇരിക്കുന്നു.
ദൂരെ ദൂരെ നീണ്ടു നിവർന്നു കിടക്കുന്ന പാടത്ത് മഴപെയ്യുന്നുണ്ട്.
തലയിൽ പ്ലാസ്റ്റിക്ക് കവചം അണിഞ്ഞ സ്ത്രികൾ ഞാറു പറയ്ക്കുന്നു.
പാടവരമ്പത്തൂടെ വേച്ചുവേച്ചു നടന്നു വരുന്ന അവന്റെ അച്ഛനെ ഉമ്മറപ്പടിയിൽ ഇരുന്ന് കൊണ്ട് അവൻ കണ്ടു.
അയ്യാളെ കണ്ടതും അവൻ ഏങ്ങോടോ ഓടി പോയി.
ഉമ്മറത്തേയ്ക്ക് കയറി വന്നയ്യാൾ തെറിവിളി തുടങ്ങി.
രാമനാഥനെന്ന കുട്ടി ചുവരുകൾക്ക് മറവിൽ ഇരുന്ന് ഏല്ലാം ശ്രദ്ധിച്ചു.
“എടി എരണം കെട്ടവളെ ഇങ്ങോട് ഇറങ്ങിവാടി. എവിടെയാടി നിന്റെ മറ്റവൻ?”
വാതിലുകൾക്ക് മറവിൽ ഇരുന്ന് അവൻ അമ്മയുടെ കരച്ചിൽ കേട്ടു.
എന്നും അമ്മയ്ക്കു കണ്ണീരാണ്.
അമ്മയെക്കുറിച്ച് അലോചിക്കുമ്പോൾ രാമനാഥൻ വല്ലാണ്ടാകും.
ചുവരുകളുടെ മറവിലിരുന്ന് അവൻ കരയും.
“രാമനാഥാ നായിന്റെ മോനെ ഏവിടെയാടാ നീ?.”
അയ്യാളുടെ അലർച്ചകേട്ട് രാമനാഥൻ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
ഉരലുചാരി ഇരിക്കുകയായിരുന്നു അവൻ അന്നേരം.
“മോനെ ഓടിക്കോ ആ ദുഷ്ടൻ നിന്നെ കൊല്ലും.”
ഉള്ളിലെവിടെയോ അമ്മയുടെ കരച്ചിൽ കേട്ടു.
രാമനാഥൻ ഉരലിനരുകിൽ ഇരുന്ന പഴയ ഒരു വെട്ടുകത്തി എടുത്തു.
“രാമനാഥാ എവിടെയാടാ നീ?.കൊന്നും കളയും അസത്തെ നിന്നെ ഞാൻ.”
അയ്യാൾ വാതിയ്ക്കൽ വന്നിട്ട് നീട്ടിതുപ്പി.
അയ്യാൾ വാതിലുകൾ കടന്ന് ഉള്ളിലേയ്ക്ക് വന്നപ്പോൾ രാമനാഥന്റെ കൈകാലുകൾ വിറച്ചു.
പെട്ടെന്നവൻ കത്തി ആഞ്ഞുവീശി.
അയ്യാളുടെ മുതകത്ത് വെട്ട് കൊണ്ടു.
അയ്യാളുടെ കൊഴുത്ത ശരീരത്തിൽ നിന്നും ചോര അവന്റെ മുഖത്തേയ്ക്ക് തെറിച്ചു.
“ഹഹ്ഹ്”.
വല്ലാത്തൊരലർച്ചയായിരുന്നു അത്.
കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ അടുക്കളകോലായിൽ വരുമ്പോൾ രാമനാഥന്റെ അച്ഛൻ കിടന്ന് പിടയുകയാണ്.
ഭ്രാന്തനെപോലെ രക്തത്തിൽ മുങ്ങി നില്ക്കുന്ന രാമനാഥൻ.
“മോനെ നീ എന്താടാ ചെയ്തെ”.?
“ഞാൻ കൊന്നു ഈ ദുഷ്ടനെ എന്റെ അമ്മയ്ക്കുവേണ്ടി. ഞാൻ കൊന്നു.
അവൻ ഭ്രാന്തനെ പോലെ പിറുപിറുത്തു.
“മോനെ , വേണ്ടാ നീ ആരേംകൊന്നിട്ടില്ല എങ്ങോടെലും പോയ്ക്കോ.”?
എങ്ങോടെലും പൊയ്ക്കോ എങ്ങോടെലും“. അമ്മ പിറുപിറുത്തു.
“അമ്മേ ഞാൻ.”
“എന്റെ മോനെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നത് അമ്മയ്ക്ക് കാണണ്ട.അമ്മയാ കൊന്നത് ഇയ്യാളെ മോൻ പൊയ്ക്കോ?.”
“അമ്മേ?.”
“മോൻ നില്ക്കരുത് ഇവിടെ ഓടി പൊയ്ക്കോ വേഗം.”
അമ്മ കരഞ്ഞ് കൊണ്ട് അലറി.
അവന്റെ കൈയ്യിൽ നിന്നും വെട്ടുകത്തി താഴെ വീണൂ.
ചോരപുരണ്ട കത്തികൊണ്ട് അവന്റെ അമ്മ അയ്യാളെ വീണ്ടും വീണ്ടും വെട്ടി.
വാതിലുകൾക്ക് മറവിലിരുന്ന് അവൻ അത് കണ്ടു.
പിന്നെയവൻ ഭീതിയോടെ ഓടിപ്പോയി.
ചോരയൊലിച്ച് ഷർട്ടുമായി പാടവരമ്പത്തൂടെ അവൻ ഓടി.
തോട്ടിലൂടെ ഇറങ്ങി ഇടവഴികൾ കയറി അവൻ ഓടിപൊയ്കൊണ്ടിരുന്നു.
മഴ പെയ്യുകയാണ് വീണ്ടും.
ട്രെയിന്റെ ചൂളം വിളിക്കേട്ട് രാമനാഥൻ ചിന്തകൾ വിട്ടുണർന്നു.
അയ്യാൾ കമ്പാർട്ട്മെന്റിലെ വാതിലിനരുകിൽ വന്നിരുന്നു.
മഴ നനഞ്ഞൊലിക്കുന്ന ഇരുട്ടിലെ വൃക്ഷങ്ങൾക്ക് മറവിലേയ്ക്ക് നോക്കിവീണ്ടും എന്തൊക്കെയോ ചിന്തിച്ച് അയ്യാളിരുന്നു.
“നിങ്ങൾ ഉറങ്ങിയില്ല്യേ?.”
കുട്ടിയുടെ അച്ഛനായിരുന്നു അത്.
“ഇല്ല എനിക്ക് ഉറക്കം വരണില്ല.”
“എന്താണ് നിങ്ങൾ വായിച്ചു കൊണ്ടിരുന്നത്?.”
രാമനാഥനാ ചോദ്യം ഇഷ്ടപെട്ടില്ല.
“ഒന്നുല്ല്യാ.”
അയ്യാൾ മഴയത്തേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.
വീണ്ടും ട്രെയിൻ ചൂളം വിളിച്ചപ്പോൾ കുട്ടിടെ അച്ഛൻ പറഞ്ഞൂ.
“നല്ല തണുത്തകാറ്റുണ്ട് ഇളയകുട്ടിക്ക് പനിടെ ലക്ഷണം പോലെ നിങ്ങൾ ആ ഷട്ടർ താഴ്ത്ത്.
കുട്ടിടെ അച്ഛൻ പറഞ്ഞൂ.
അയ്യാൾ ഒന്നും പറയാതെ അകത്തേയ്ക്ക് പോയി.അയ്യാളുടെ സീറ്റിൽ വന്നിരുന്നു.
കുട്ടിടെ അച്ഛൻ ഷട്ടർ താഴ്ത്തി അയ്യാളുടെ ഭാര്യയ്ക്ക് അരുകിൽ വന്നിരുന്നു.മദ്രാശിക്കു പോകേണ്ട വൃദ്ധനും വൃദ്ധയും നല്ല ഉറക്കത്തിലാണ്.

20090608

ഇടവഴിയിലെ അപരിചിതൻ-4

“കൊന്നും കളയും ഞാൻ അസത്തെ.”
ഇരുണ്ട മുറിയുടെ ചുവരിലേയ്ക്ക് കൊമ്പൻ മീശകാരനായ അയ്യാൾ ഭാര്യയെ അമർത്തി കൊണ്ടിരുന്നു.
കൊച്ചുകുട്ടിയാ‍യ രാമനാഥൻ വാതിൽ പാളിയ്ക്ക് മറവിൽ ഭീതിയോടെ നിന്നു.
അവനും അയ്യാളെ ഭയമാണ്.
അയ്യാളുടെ കണ്മുന്നിൽ വന്നാൽ ചിലപ്പോ അയ്യാൾ അവനെയാകും കൊല്ലുക.
“ഈ നശിച്ചവന്റെ കാലുകണ്ടപ്പോൾ മുതൽ തുടങ്ങിയതാടി എന്റെ കഷ്ടകാലം.
അയ്യാൾ പല്ലുകൾ ഞെരിച്ചു.
“എന്നെ ഒന്നും ചെയ്യല്ലെ? നിങ്ങൾ പറഞ്ഞിട്ടല്ലെ ഞാൻ അന്ന് ഇറങ്ങി പോന്നത്.”
“അതെ ആ ശപിക്കപെട്ട ജന്മത്തെകൊണ്ട് തന്തയെന്ന് വിളിക്കാൻ ഞാൻ നിന്നു തരുമെന്ന് നീ കരുതിയോടി അന്ന്?.”
അയ്യാൾ ഭാര്യയെ വീണ്ടും ചുവരിനോട് ചേർത്ത് അമർത്തി.
“കുടിച്ച് കുടിച്ച് ലക്കില്ല. എന്നിട്ട്., എന്തും ചെയ്യാല്ല്യോ?.”
“ഭാസ്കരാ“
പുറത്തു നിന്നും ആരോ വിളിച്ചു അന്നേരം.
അയ്യാൾ കിറി തുടച്ച് അവളെ നോക്കി.
ഫു അയ്യാൾ അവരുടെ മുഖത്തേയ്ക്ക് കാറിതുപ്പിട്ട് കലിപ്പോടെ പുറത്തിറങ്ങി.
അവർ നിന്നു കരഞ്ഞു.
മുഖത്ത് കൊഴുത്തതുപ്പൽ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.അതിൽ കണ്ണീരും കൂടി കലർന്ന് താഴേയ്ക്ക് ഒഴുകി.
വാതിൽ പാളിയ്ക്ക് മറവിൽ നില്ക്കുകയായിരുന്ന രാമനാഥൻ വാതിൽ പതിയെ കരയിച്ചു.
അമ്മ അവനെ കണ്ടു.
അമ്മ ഏങ്ങലടിച്ചു കൊണ്ട് അവനെ നോക്കി.
രാമനാഥനും കരഞ്ഞു.
അവൻ കണ്ണുകൾ ഒപ്പികൊണ്ട് അമ്മയുടെ അടുത്തെത്തി.
അവർ അവന്റെ നെറുകയിൽ തലോടി കൊണ്ട് നിലത്തിരുന്നു.
അമ്മയുടെ മുഖത്ത് കൂടി ഒഴുകിയ തുപ്പൽ അവൻ തുടച്ചു.

20090607

ഇടവഴിയിലെ അപരിചിതൻ-3

മെല്ലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നു.
പാളത്തിന് ഇരുപ്പുറവുമുള്ള കണ്ടങ്ങളിൽ മഴ പെയ്യുന്നുണ്ട്.
ഏങ്ങോ ഒരു വീടോ കുടിലോ കാണാനില്ല.
വിജനമായ ഭാഗത്തൂടെയാണ് ട്രെയിൻ പോകുന്നതെന്ന് അയ്യാൾക്ക് തോന്നി.
കമ്പാർട്ട്മെന്റിൽ ഡോറിനരുകിൽ നില്ക്കുകയായിരുന്ന അയ്യാൾ പെട്ടെന്ന് സീറ്റിനടുത്തേയ്ക്ക് വന്നിരുന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ വൃദ്ധരായ ദമ്പതിക്കളും അവരുടെ കൊച്ചുമകനും ഇരിക്കുന്നു.
കൂടാതെ നേരത്തെ അയ്യാളൊടൊപ്പം ഉണ്ടായിരുന്ന ആ അച്ഛനും അയ്യാളുടെ ഭാര്യയും അവരുടെ കുട്ടികളും.
അയ്യാൾ എന്തോ അലോചിച്ചിരിക്കുകയാ‍ണ്.
തണുത്തകാറ്റ് ജാലകത്തിലൂടെ അകത്തേയ്ക്ക് കടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ ഷട്ടർ താഴ്ത്തി.
ആരേലും ഇല്ല്യെൽ വന്ന് താഴ്ത്തും.അതിന് ഇടവരുത്തരുതെന്ന് അയ്യാൾക്ക് തോന്നിയിട്ടുണ്ടാകണം.
കുറച്ച് കഴിഞ്ഞ് അയ്യാൾ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ഡയറി എടുത്ത് വച്ചു.
സെപ്തബർ 14
അയ്യാൾ എന്തോ വായിച്ചു.
നനുത്ത അക്ഷരങ്ങളിലൂടെ കൈയ്യോടിച്ച് അയ്യാൾ കുനിഞ്ഞിരുന്നു.
അയ്യാളുടെ മനസ്സിൽ പാടവരമ്പത്തൂടെ ഒരു കുട്ടി ഓടുകയാണ്.
അവന്റെ നെറ്റിപൊട്ടിയിട്ടുണ്ട്.
നെറ്റിയിൽ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങുന്ന ചോരയിൽ കൈപ്പത്തി അമർത്തികൊണ്ടാണ് അവൻ ഓടുന്നത്.
പെട്ടെന്ന് ട്രെയിന്റെ കൂകൽ വിളിക്കേട്ട് അയ്യാൾ ഉണർന്നു.
ട്രെയിനിലിരുന്ന് കുട്ടിടെ അമ്മ സംസാരിക്കുകയാണ്.
“അവിടെ ചെന്നാൽ ഇവനെ സ്കൂളിൽ ചേർക്കണം.നാട്ടിലെ മലയാളം സ്കൂളിൽ പഠിച്ചതുകൊണ്ട്
ഭാഷയൊക്കെ മറന്നിട്ടുണ്ടാകും അവൻ.
“ങും.”
കുട്ടിടെ അച്ഛൻ മൂളി കേൾക്കുന്നു.
“നിങ്ങളുടെ അച്ഛനായിരുന്നു നിർബന്ധം മോൻ മലയാള സ്കൂളിൽ പഠിച്ചാൽ മതീന്ന്.ഇക്കാലത്ത്
ഇംഗ്ലീഷ് അറിഞ്ഞില്ല്യേൽ എന്തിനു കൊള്ളാം..അവിടെ ചെല്ലുമ്പോൾ അറിയാം ഇവന്റെ പഠിത്തത്തിന്റെ ഗുണം
.“
അവന്റെ അമ്മ നെറുകയിൽ തലോടുന്നു.
കുട്ടിടെ കണ്ണുകൾ വൃദ്ധദമ്പതിക്കളുടെ നടുവിൽ ഇരിക്കുന്ന കുട്ടിയിലാണ്.
അവർ പരിചിതഭാവത്തിൽ പരസ്പരം നോക്കി ചിരിക്കുന്നു.
“കേരളം കടന്നോ?”
വൃദ്ധൻ കുട്ടിടെ അച്ഛനോട് തിരക്കി.
“ഇല്ല പാലക്കാട് ആകുന്നതെയുള്ളു.”
“നല്ല തണുപ്പല്ലെ?ഇത് പുതച്ചോളു.”
വൃദ്ധ ബാഗിൽ നിന്നും ഒരു സെറ്റർ എടുത്ത് വൃദ്ധനു നല്കി.
“നിങ്ങളെങ്ങോട്ടാ?”
കുട്ടിയുടെ അച്ഛൻ തിരക്കി.
“മദ്രാശീല് മകന്റെ അടുത്ത് പോകുവാ.
കുട്ടിടെ അച്ഛൻ അവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ നോക്കി.
“മകന്റെ കുട്ടിയാ.”
“എന്താ മോന്റെ പേര്?.”
“അപ്പു.”
കുട്ടികൾ പരസ്പരം നോക്കി ചിരിക്കുന്നു.
ട്രെയിൻ ഒന്ന് കൂടി കൂകി വിളിച്ചു.
രാമനാഥൻ ട്രെയിന്റെ ഷട്ടർ തുറന്നു പുറത്തേയ്ക്ക് നോക്കി.
മഴ കുറഞ്ഞിരിക്കുന്നു.
അകലെ മിന്നൽ പിണരുകൾ കാണാം.
ദൂരെ എവിടെയോ മഴ പെയ്യുന്നു.
തണുത്തകാറ്റ് ഉള്ളതു കൊണ്ട് അയ്യാൾ ഷട്ടർ താഴ്ത്തി.

20090606

ഇടവഴിയിലെ അപരിചിതൻ-2

പാടവരമ്പത്തൂടെ ഒരു കൊച്ചുകുട്ടി ഓടുകയാണ്.
രണ്ടു വശവും നെൽ കതിരുകൾ നിറഞ്ഞു കിടക്കുന്ന പാടത്തു നിന്നും കതിരുകൾ വരമ്പിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു. വിഷാദം നിറഞ്ഞു കിടക്കുന്ന മുഖമാണ് അവന്റെത്.
മഞ്ഞു വീണു കുതിർന്ന പാടവരമ്പത്തൂടെ ഓടുന്ന അവനെ ദൂരെ നിന്നും നോക്കിയാൽ കാണില്ല.
മഞ്ഞ് പാടം മുഴുവൻ പടർന്നു കിടക്കുകയാണ്.
പാടവരമ്പത്തേയ്ക്ക് വീണു കിടക്കുന്ന നെൽകതിരുകൾ വകഞ്ഞു മാറ്റി അവൻ ഓടുമ്പോൾ അവനെ പേടിപ്പിക്കാനെന്നോണം നെൽകതിരുകൾക്കിടയിൽ നിന്നും ഒരു വെളുത്തകൊറ്റി ഉയർന്നു പൊങ്ങുന്നു.
പെട്ടെന്ന് ഞെട്ടലോടെ രാമു നിന്ന് കിതയ്ക്കുന്നു.
ട്രെയിൻ കൂകി വിളിക്കുകയാണ്.
ഒരു ചെറിയ ഞെട്ടലോടെ അയ്യാൾ ചിന്തകളിൽ നിന്നും ഉണർന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ ഇരുന്ന് ഒരു സ്ത്രി കുട്ടിയക്ക് മുലകൊടുക്കുന്നു.
അവരുടെ ഭർത്താവ് അരുകിലായി ഇരുപ്പുണ്ട്.
വേറെ ഒരു കുട്ടി കൂടി അവർക്കുണ്ട്.അവൻ ഭർത്താവിന്റെ മടിയിൽ കിടന്ന് ഉറങ്ങുന്നു.
അയ്യാൾ മുലകുടിക്കുന്ന കുഞ്ഞിനെ നോക്കിയിരുന്നു.
അയ്യാളുടെ നോട്ടം കണ്ടിട്ട് ആ സ്ത്രി സാരി കൊണ്ട് കുഞ്ഞിന്റെ തലമൂടി.എന്നിട്ട് ഭർത്താവിന്റെ കൈയ്യിൽ തോണ്ടി.
അവരുടെ ഭർത്താവ് താടികാരനായ അയ്യാളെ തുറിച്ചു നോക്കി.
അയ്യാൾ കണ്ണുകൾ പിൻ വലിച്ച് ഡോറിനരുകിലേയ്ക്ക് നടന്നു.
ടോയിലിറ്റിനോട് ചേർന്നുള്ള പൈപ്പിൽ നിന്നും മുഖം കഴുകി.
കഴുത്തിനു ചുറ്റിയിരുന്ന ടർക്കിയെടുത്ത് മുഖം ഒപ്പി ഡോറിനരുകിലായി വന്ന് കമ്പികളിൽ കൈകൾ താങ്ങി ദൂരേയ്ക്ക് നോക്കി കാഴ്ച്ചകൾ കണ്ടു.
ഉണങ്ങി കിടക്കുന്ന പാടത്തിനു മദ്ധ്യത്തിലൂടെയാണ് ഇപ്പോ ട്രെയിൻ പോകുന്നത്.
കുറെ ദൂരം മുമ്പ് പെയ്ത മഴ അങ്ങോട് എത്തിയിട്ടില്ല.
ഉഴുതിട്ട പാടമാണ് ചിലയിടത്ത്.അവിടെ ധാന്യമണികൾ മുളപൊട്ടാൻ തുടങ്ങിയിരിക്കുന്നു.
അയ്യാൾ എന്തോ അലോചിച്ച് നിന്നു.
പിന്നെ അകത്തേയ്ക്ക് ചെന്നു.അയ്യാളുടെ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ബ്രെഡ് പായ്ക്കറ്റ് പുറത്തെടുത്തു. മെല്ലെ പൂപ്പൽ പിടിയ്ക്കാൻ തുടങ്ങിയിരിക്കുന്ന ബ്രെഡിൽ നിന്നും രണ്ട് പീസെടുത്ത് കടിച്ചു കൊണ്ട് അയ്യാൾ ഡോറിനരുകിലേയ്ക്ക് നടന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ ഇരുന്ന സ്ത്രിയുടെ മടിയിൽ കിടന്ന് കൊച്ചുകുട്ടി മയങ്ങുന്നു.അവരുടെ ഭർത്താവിനെയും മൂത്തകുട്ടിയെയും അവിടെയെങ്ങും കണ്ടില്ല.
അയ്യാൾ നടന്ന് ഡോറിനരുകിലെ പടിയിൽ കാലുകൾ താഴേക്കിട്ട് ഇരുന്നു ബ്രെഡ് കഴിച്ചു.
“അച്ഛാ ഇനി ഒരുപ്പാട് ദൂരമുണ്ടോ മദ്രാസിന്.?”
കുട്ടിയുടെ ശബ്ദം കേട്ട് അയ്യാൾ തലയുയർത്തി നോക്കി.
മുമ്പ് കണ്ട സ്ത്രിയുടെ ഭർത്താവും അവരുടെ കുട്ടിയും.
അയ്യാളുടെ നോട്ടം കണ്ട് കുട്ടിയുടെ അച്ഛനും ഒന്നും മിണ്ടാതെ അയ്യാളെ തന്നെ നോക്കി നിന്നു.
“അച്ഛാ ഞാൻ അമ്മേടെ അടുത്തേയ്ക്ക് പോണു.”
“ങും.”
കുട്ടി അവന്റെ അമ്മേടെ അടുത്തേയ്ക്ക് പോയപ്പോഴും അവന്റെ അച്ഛൻ നരച്ചതാടിരോമങ്ങളുള്ള ആ മനുഷ്യനെ തന്നെ നോക്കി നിന്നു.
“ഹും എന്തേ?”
കുട്ടിടെ അച്ഛൻ ഒന്നും പറഞ്ഞില്ല.
അയ്യാൾ അടുത്ത റൊട്ടിയെടുത്ത് വായിൽ വച്ചു.
“നിങ്ങളെങ്ങോട്ടാ?.”
പെട്ടെന്ന് രാമനാഥൻ തലയുയർത്തി നോക്കി.
“കുറച്ച് അകലെ.”
“എവിടെ നിന്നാ വരണേ?.”
“കുറെ അകലേന്ന്.”
“സ്ഥലം?.”
രാമനാഥന് അതിഷ്ടപെട്ടില്ലെന്ന് തോന്നി.
അയ്യാൾ ഒന്നും പറഞ്ഞില്ല.
കുട്ടിടെ അച്ഛൻ വീണ്ടും ചോദിച്ചു.
“നിങ്ങൾ ഒന്നും പറഞ്ഞില്ല?.”
അറിയാത്ത സ്ഥലത്തെകുറിച്ച് ഞാനെങ്ങനെയാ പറയണേ.എവിടെ നിന്നോ കയറി ഇപ്പോ എവിടെയ്ക്കോ പോയി കൊണ്ടിരിക്കുന്നു.
കുട്ടിടെ അച്ഛൻ ചിരിച്ചു.
“ലക്ഷ്യമില്ലാത്ത യാത്ര.”
“അങ്ങനെ പറയുന്നതാകും ഉചിതം.എങ്കിലും ലക്ഷ്യബോധമുണ്ട്?.
“നോക്ക്?.അയ്യാൾ വീണ്ടും മഴപെയ്യാൻ തുടങ്ങിയപ്പോൾ ചൂണ്ടികാട്ടി.
“ഒരു സ്ഥലത്ത് മഴ.ഒരു സ്ഥലത്ത് വെയിൽ.വീണ്ടും ഒരു സ്ഥലത്ത് മഴ.ഈ യാത്രയുടെ വിഭിന്നഭാവങ്ങൾ.
അയ്യാൾ എന്തോ ആലോചിച്ചിട്ട് പറഞ്ഞൂ.
“എന്റെ യാത്രയ്ക്ക് ലക്ഷ്യമുണ്ട്……..ലക്ഷ്യമുണ്ട്.
കുട്ടിടെ അച്ഛൻ അയ്യാളെ തന്നെ നോക്കി നിന്നു.
അയ്യാൾ ഡോറിനരുകിൽ എഴുന്നേറ്റ് നിന്ന് പിന്നെയും എന്തൊക്കെയോ പിറുപിറുത്തു.

20090605

ഇടവഴിയിലെ അപരിചിതൻ

രാത്രി അവസാനിക്കാൻ തുടങ്ങുകയാണ്.
പകലിന്റെ നേർത്തവെട്ടം.അകലെ ഇരുട്ടിനോട് കൂടി ചേർന്നു വരുന്നതു നോക്കി അയ്യാൾ കമ്പാർട്ട്മെന്റിനരുകിലെ അഴികളിൽ പിടിച്ചിരുന്നു.
താടി നീട്ടി വളർത്തിയ അറുപതുകാരനായ അയ്യാളുടെ പേര് രാമനാഥനെന്നായിരുന്നു.
സെക്കന്റ് ക്ലാസ്സ് കമ്പാർട്ട്മെന്റിൽ ഏല്ലാവരും നല്ല ഉറക്കമാണ്.
അയ്യാൾ ആ രാത്രിയിൽ ഉറങ്ങിയിട്ടില്ല. ആ രാത്രിന്നല്ല കഴിഞ്ഞ കുറെ നാളുകളായി അയ്യാൾ ഉറങ്ങാറില്ല.

ട്രെയിൻ പുറപ്പെട്ടതിനു ശേഷം ഒരോ സ്റ്റേഷൻ അടുക്കുമ്പോഴും അയ്യാൾ അവിടെ ഇറങ്ങി നോക്കും.
ട്രെയിൻ പോകാനുള്ള ചൂളം വിളി മുഴുങ്ങുമ്പോൾ ഓടി വന്ന് അയ്യാൾ സീറ്റിലിരിക്കും.
ട്രെയിനിൽ കയറിയപ്പോൾ മുതൽ അയ്യാളെ പലരും ശ്രദ്ധിക്കുന്നുണ്ട്.എന്നാൽ തന്നെ ആരും ശ്രദ്ധിക്കുന്നുണ്ടെന്ന് അയ്യാൾ ചിന്തിക്കാറില്ല.
അയ്യാൾക്ക് എന്തൊക്കെയോ കാഴ്ച്ചപ്പാടുകളുണ്ട്.എന്നാൽ തന്റെ യാത്രയെകുറിച്ചോ അതിന്റെ ലക്ഷ്യത്തെ കുറിച്ചോ അയ്യാൾക്ക് വ്യക്തമായ കാഴച്ചപ്പാടില്ല.
എന്നാൽ എന്തിനെക്കുറിച്ചാണ് തന്റെ കാഴ്ച്ചപ്പാടെന്ന് ചോദിച്ചാൽ അയ്യാൾ തന്നെ അയ്യാളോട് പറയുന്ന ഒരു ഉത്തരമുണ്ട്.
തന്റെ ചിന്തകളെ കുറിച്ച്.
താൻ പറയുന്ന പല കാര്യങ്ങളും മഹദ്ത്തരങ്ങളാണെന്നാണ് അയ്യാളുടെ കണക്കു കൂട്ടൽ.
വെട്ടം നേർത്ത മഞ്ഞിന്റെ കണികകളോട് ചേർന്നു പരക്കാൻ തുടങ്ങുമ്പോൾ ട്രെയിൻ ഒരു പുഴ കടക്കുകയാണ്.പുഴയിലൂടെ ഒരൊറ്റ മനുഷ്യനെ വഹിച്ചു നീങ്ങുന്ന തോണി അയ്യാൾ കണ്ടു.
മഞ്ഞിന്റെ നേർത്ത കണികകൾ സൂര്യന്റെ പ്രകാശത്തിന് ആമുഖമായി പതിക്കുമ്പോൾ തോണികാരൻ എതിർ ദിശയിലേക്ക് തുഴ ആഞ്ഞു കുത്തുകയാണ്.ആയ്യാളുടെ ചിന്തകളിൽ ഇപ്പോ തോണിയിൽ ആയ്യാളാണ്.ആഴമുള്ള പുഴയുടെ ചുഴികൾക്ക് മീതേ ആയ്യാൾ നിങ്ങുന്നു.തോണി അയ്യാൾ തുഴയുകയല്ല.അയ്യാൾ തോണിയിൽ കിടക്കുകയാണ്.അയ്യാളെ വഹിച്ച് കൊണ്ട് തോണി തനിയെ നീങ്ങുന്നു.
മഴപെയ്യുകയാണ്.
കമ്പാർട്ട്മെന്റിൽ ഏല്ലാവരും ഏഴുന്നേറ്റിരിക്കുന്നു. മഴ കമ്പാർട്ട്മെന്റിലേയ്ക്ക് ചാറ്റലായി വന്നു പതിയ്ക്കാൻ തുടങ്ങിയപ്പോൾ ചിലർ ഷട്ടറുകൾ താഴ്ത്തി.തോണിയെക്കുറിച്ച് ചിന്തിച്ച അയ്യാളുടെ ശരീരത്തിൽ മഴ വീണു നനയുന്നത് അയ്യാളറിഞ്ഞില്ല.
അയ്യാളുടെ ഇരുപ്പ് കണ്ട് യാത്രക്കാർ ഓരോന്ന് പിറുപിറുത്തു.
ട്രെയിൻ നനഞ്ഞൊലിക്കുന്ന പാളത്തിലൂടെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുകയാണ്.
പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ. മഴ കണ്ണീരായി പ്രകൃതിയെ കുളിപ്പിക്കുന്നു.
അയ്യാൾ താടിരോമങ്ങളിൽ മെല്ലെ തടവികൊണ്ട് പുറത്തേയ്ക്ക് നോക്കിയിരുന്നു.
ആരോ യാത്രകാരൻ ഏഴുന്നേറ്റ് വന്ന് അയ്യാളുടെ അരുകിലെ ഷട്ടർ താഴ്ത്തി.
മറ്റുള്ള യാത്രക്കാർ ചിരിച്ചു.
അയ്യാൾ രോഷാകുലനായി യാത്രക്കാരനെ നോക്കി.
“എത്ര നേരമായി?.” നിങ്ങൾക്ക് കണ്ണൂകണ്ടു കൂടെ?” യാത്രകാരൻ തിരക്കി.അയ്യാൾ ഒന്നും പറഞ്ഞില്ല.താടിയിൽ തടവി സീറ്റിൽ ചാഞ്ഞു കിടന്ന് എന്തൊക്കെയോ ചിന്തിച്ചു.
തുടരും

20090225

ഒരു ബ്ലോഗർ ചെയ്യേണ്ടത്

ഒരു ബ്ലോഗർ ആണെന്ന് കരുതി എന്തു തോന്ന്യാസവും എഴുതാമെന്നു കരുതുന്ന ചിലർ സമീപകാലത്തായി ബൂലോകത്ത് വളർന്ന് വരുന്നു. സമിപകാലത്ത് മലയാളത്തിലെ ചില പ്രശസതരായ ബ്ലോഗരുമായി മെയിലൂടെയും ഫോണിലൂടെയും ഒക്കെ ബന്ധപ്പെട്ടപ്പോൾ അവർ തങ്ങൾക്കുണ്ടായ അനുഭവം പറയുകയുണ്ടായി. ബൂലോകത്ത് വളരെ നല്ല രീതിയിൽ തന്റെ രചനകളുമായി നിലനിന്നിരുന്ന ഒരു ബ്ലോഗർ എന്നോട് പറയുകയുണ്ടായി.ഇനി ബോഗ് ചെയ്യുന്നില്ല.
എന്റെ രചനകൾ വായിച്ചിട്ട് ചിലർ എന്നെ പൈങ്കിളി എന്ന് വിളിച്ച് അപേക്ഷിപിച്ചു എന്ന്.ഞാൻ അവരോട് പറഞ്ഞു.
താങ്കൾ കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബ്ലോഗുകൾ ഇതു വരെ ആരും കൈവയ്ക്കാത്ത വിഷയമായിരുന്നു.താങ്കളെ പോലുള്ള നല്ല എഴുത്തുകാർ ബൂലോകത്ത് നിന്നും ഒരിക്കലും വിട്ട് നില്ക്കരുതെന്ന്.
മറ്റോരാൾക്കും ബൂലോകത്തേക്ക് ഇനി ഇല്ല എന്നുള്ള ശക്തമായ അഭിപ്രായമാണുള്ളത്.
പരസപരം ചെളിവാരിയെറിയാനുള്ള ഒന്നാകരുത് ഒരിക്കലും ബൂലോക സാഹിത്യം.
എത്ര സേനഹത്തോടെയും സൌഹൃദത്തോടെയുമാണ് ഇന്നലെകളിൽ ഇവിടെ അഭിപ്രായങ്ങളും ചർച്ചകളും നടന്നിരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ വളരെ ശക്തമായി ബ്ലോഗിൽ നിറഞ്ഞു നിന്ന ഒരെഴുത്തുകാരനുണ്ട്.
അദേഹം ഇപ്പോ ഒന്നും എഴുതുന്നില്ല.അദേഹത്തെ ഒരു വർഗ്ഗിയവാദിയായിട്ടാണ് ഇവിടെ ചിലർ വിശേഷിപ്പിച്ചത് അദേഹം അത് വളരെ വേദനയോടെ ആണ് പറഞ്ഞത്.
ബ്ലോഗേഴ്സ് മീറ്റുകളുടെ പ്രാധാന്യം.
എന്തിനാണ് ബ്ലോഗ്ഗറുമാന്മാർ ഒത്തു കൂടുന്നത്.വിവിധ സ്ഥലങ്ങളിൽ ഇരുന്ന എഴുതുന്ന എഴുത്തുകാർക്കൂം പരസപരം കാണാനും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പരസപരം പങ്കുവയ്ക്കാനും ഒരു വേദിയാണ് ഇത്തരം മീറ്റുകൾ. ഒരോ സ്ഥലത്തും ഉള്ള ബ്ലോഗ്ഗുന്മാർ ഒത്തു കൂടുമ്പോൾ അവിടെയുള്ള മറ്റ് എഴുത്തുകാരെ കണ്ടെത്താനുള്ള ഒരു ശ്രമം കൂടി ഉണ്ടാകണം.
സ്ഥിരമായി എഴുതുന്ന എഴുത്തുകാർ ബൂലോകത്ത് നിന്നും വിട്ട് നിൽക്കുമ്പോൾ അവർ എവിടെയാണ് എന്തു കൊണ്ടാണ് അവർ പുതിയ പോസ്റ്റുകൾ കൈകാര്യം ചെയ്യാതെ ഇരിക്കുന്നത് എന്ന് അന്വേഷിക്കാനുള്ള താലപര്യമെങ്കിലും ഇത്തരം വേളകളിൽ ബ്ലോഗരുന്മാർ കൈകൊള്ളണം.
സമീപകാലത്ത് കുറെ നല്ല എഴുത്തുകാർ ബൂലോകത്ത് നിന്നും വിട്ട് നില്ക്കുന്നു. ചിലർ കൊഴിഞ്ഞൂ പോകുന്നു. ചിലർ കമന്റുകളിൽ മാത്രമായി ഒതുങ്ങി കൂടുന്നു.
എന്താണ് ഇതിന്റെ കാരണം?.
ബ്ലൊഗാന ക്ലബും ബൂലോക തറവാടുമൊക്കെ ഉണ്ട് ഇവിടെ .ഒരു എഴുത്തുകാരനെ കാണാതെ ആകുമ്പോൾ അവൻ എവിടെ പോയി എന്ന് അന്വേഷിക്കാനുള്ള താല്പര്യമെങ്കിലും നമൂടെ കൂട്ടുകാർക്കിടയിൽ ഉണ്ടാകണം.
ബ്ലോഗേഴ്സ് മീറ്റുകൾ നടത്തപ്പെടുമ്പോൾ അതാതു സ്ഥലത്തുള്ള എഴുത്തുകാരെ കുറിച്ച് കൂടുതൽ അവബോധം അവിടുത്തെ ബ്ലോഗ്ഗേഴസിനിടയിൽ ഉണ്ടാകണം. ഒരോ ബ്ലോഗറിന്റെ ഫോൺ നമ്പറുകൾ ബന്ധപ്പെടാനുള്ള വിലാസം. അവർ താമസിക്കുന്ന സ്ഥലം.നാട്ടിലാണെൽ അതാതു ജില്ലാ അക്കാദമികളുമായിട്ടുള്ള ബന്ധം തുടങ്ങിയവയിലൂടെ ബ്ലോഗരുന്മാർ തമ്മിലുള്ള അടുപ്പം കൂടുതൽ ദൃഡമാക്കാനും അവരുടെ പ്രശനങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടാനും സാധിക്കും.